ആറു വര്‍ഷത്തിനിടെ പൊലീസില്‍ 828 പ്രതികളെന്ന് മുഖ്യമന്ത്രി; സുനുവിന് പിന്നാലെ 59 പേര്‍ വൈകാതെ പുറത്തേക്ക്

ആറു വര്‍ഷത്തിനിടെ പൊലീസില്‍ 828 പ്രതികളെന്ന് മുഖ്യമന്ത്രി; സുനുവിന് പിന്നാലെ 59 പേര്‍ വൈകാതെ പുറത്തേക്ക്

തിരുവനന്തപുരം: പീഡനക്കേസിൽ തൊപ്പി തെറിച്ച പി.ആർ. സുനുവിന് പിന്നാലെ ക്രിമിനൽ സ്വഭാവമുള്ള 59 പേരെക്കൂടി പിരിച്ചുവിടാൻ ഒരുങ്ങി ആഭ്യന്തര വകുപ്പ്. ഗുരുതര കേസുകളിൽപ്പെട്ടവരെയാണ് പിരിച്ചുവിടുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. 

ആറ് വർഷത്തിനിടെ 828 പൊലീസുകാർ ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സേനയ്ക്ക് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. രേഖകളനുസരിച്ച് 59 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.

സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡിമരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവർഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റംചെയ്തവർ, അക്രമം, അസാന്മാർഗികം എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിടുന്നത്. 

ഇത്തരത്തിൽ ഏറ്റവുമധികം പേർ പിരിച്ചുവിടപ്പെടുന്നത് തിരുവനന്തപുരം ജില്ലയിലാണ്. പിരിച്ചുവിടൽ നടപടി ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. നിയമനാധികാരിയാണ് പിരിച്ചുവിടേണ്ടത്. വകുപ്പുതല അന്വേഷണത്തിനുശേഷം പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വന്തംഭാഗം വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരം നൽകണം.

ഇൻസ്പെക്ടർ വരെയുള്ളവരെ പൊലീസ് മേധാവിക്ക് പിരിച്ചുവിടാം. അതിനുമുകളിലോട്ടുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തരവകുപ്പാണ്. പൊലീസ് നിയമനത്തിന് അയോഗ്യതയായി കണക്കാക്കുന്ന കാര്യങ്ങൾ നിയമനത്തിനുശേഷവും തുടർന്നാൽ ഉദ്യോഗസ്ഥനെ നിയമനാധികാരിക്ക് പിരിച്ചുവിടാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.