ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: ഭൗമ പ്രതിഭാസം 30 ശതമാനം പ്രദേശങ്ങളെ ബാധിച്ചു; ഒഴിപ്പിക്കല്‍ തുടരുന്നു

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: ഭൗമ പ്രതിഭാസം 30 ശതമാനം പ്രദേശങ്ങളെ ബാധിച്ചു; ഒഴിപ്പിക്കല്‍ തുടരുന്നു

ഡെറാഡൂണ്‍: ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 30 ശതമാനത്തോളം പ്രദേശത്തെ ഭൗമ പ്രതിഭാസം ബാധിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.

ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാണ്. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്.

കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്.

ആളുകളെ ഒഴിപ്പിക്കാന്‍ 1191 പേരെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോഷിമഠിനു പുറത്ത് പീപ്പല്‍കൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന.

വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.