കെപിസിസി നേതൃയോഗത്തില്‍ തരൂരിന് പിന്തുണ; വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പിഴവ് പറ്റിയെന്ന് കുറ്റപ്പെടുത്തല്‍

കെപിസിസി നേതൃയോഗത്തില്‍ തരൂരിന് പിന്തുണ; വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പിഴവ് പറ്റിയെന്ന് കുറ്റപ്പെടുത്തല്‍

തിരുവനന്തപുരം: രണ്ട് ദിവസമായി നടക്കുന്ന കെപിസിസി നേതൃയോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു പിഴവു സംഭവിച്ചെന്ന് കെപിസിസി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തരൂരിനെ വിലക്കിയ നടപടി ശരിയായില്ലെന്നും അദ്ദേഹത്തെ വിലക്കാന്‍ പാടില്ലായിരുന്നുവെന്നും നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇനി മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംപിയുടെ പേരെടുത്തുപറഞ്ഞു വിമര്‍ശിച്ചു. അതേസമയം ഇക്കാര്യത്തില്‍ ശശി തരൂരിനെ ആരും കുറ്റപ്പെടുത്തിയില്ല. അനവസരത്തിലെ പ്രസ്താവന നടത്തുന്ന എംപിമാരെ താക്കീത് ചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എംപി വിഷയത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച നടക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ കൈക്കൊള്ളും.

പാര്‍ട്ടി വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ 137 രൂപ ചാലഞ്ചില്‍ ആറു കോടി രൂപ പിരിഞ്ഞുകിട്ടിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. 138 രൂപ ചാലഞ്ച് ഉടനെ വരും. കെപിസിസി ഓഫിസ് നടത്തിപ്പ് അടിമുടി മാറുമെന്നും ചില ജീവനക്കാരെ പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം മുഖ്യമന്ത്രി പദവിയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ''താരിഖ് അന്‍വറിനോടോ ഹൈക്കമാന്‍ഡിനോടോ തര്‍ക്കമില്ല. നിയമസഭയിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. തനിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ കാരണം വിമര്‍ശിക്കുന്നവരാണ് പറയേണ്ടത്. എല്ലാ പരിപാടികളിലും ക്ഷണം ലഭിച്ചിട്ടാണ് പോകുന്നത്. അതു പുതിയ കാര്യമല്ല.'' തരൂര്‍ മലപ്പുറത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.