ജപ്തി നോട്ടീസുകളുടെ പ്രവാഹം; പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ്

ജപ്തി നോട്ടീസുകളുടെ പ്രവാഹം; പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അറിയാതെയും സംസ്ഥാനത്തിന്റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയാറാക്കിയതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകളെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാനാകാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും.

തീരദേശ, കാര്‍ഷിക, പട്ടികജാതി-പട്ടികവര്‍ഗ മേഖലകളില്‍ നിന്ന് കേള്‍ക്കുന്നത് നിലവിളികള്‍ മാത്രമാണ്. അവര്‍ക്ക് ന്യായമായി കിട്ടേണ്ട സാമ്പത്തിക സഹായങ്ങള്‍ പോലും സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് സമയമോ താല്‍പര്യമോ ഇല്ല. സഹായിക്കുന്നില്ലെന്നു മാത്രമല്ല പൊതുപണം ധൂര്‍ത്തടിച്ച് അതിന്റെ ബാധ്യത കൂടി പാവങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ബജറ്റില്‍ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ കാട്ടിയ ഉത്സാഹം പാവങ്ങളെ സഹായിക്കുന്നതിലും സര്‍ക്കാര്‍ കാട്ടണം.

ജനങ്ങളുടെ പൊതുസാമ്പത്തിക അവസ്ഥ പരിഗണിച്ച് ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. ശമ്പളം കിട്ടാതെ സംസ്ഥാനത്ത് 1714 പ്രേരക്മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അവരുടെ വേതനവും അടിയന്തരമായി നല്‍കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.