ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍

ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി  ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍

സിഡ്‌നി: ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റം വര്‍ധിക്കുന്നതിന് അനുസരിച്ച് ജാതി വിവേചനം ശക്തമാകുന്നതിനെതിരേ കര്‍ശനമായ നടപടികള്‍ക്കൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍.
രാജ്യാന്തര മാധ്യമമായ ദ ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, തെക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്നത്. 2018-19, 2021-22 വര്‍ഷങ്ങളില്‍ ഇവിടങ്ങളില്‍നിന്ന് യഥാക്രമം 28 ശതമാനവും 32 ശതമാനവും കുടിയേറ്റക്കാര്‍ പുതുതായി എത്തി.

2021 ലെ സെന്‍സസ് പ്രകാരം, വിദേശത്ത് ജനിച്ച ഓസ്‌ട്രേലിയക്കാരുടെ പട്ടികയില്‍ ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയന്‍ സമൂഹം കൂടുതല്‍ ബഹുസ്വരമാകുന്നതോടെ ജാതി വിവേചനം ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന് മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസറായ ബെത്ത് ഗെയ്സ് പറയുന്നു.

ദക്ഷിണേഷ്യന്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ വിഭാഗമാണ് ഓസ്ട്രേലിയയിലെ പൊതു, സ്വകാര്യ മേഖലകളില്‍ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത്തരത്തിലുള്ള വിവേചനം നിലവിലില്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരേ ഒരു ചട്ടക്കൂട് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഗവണ്‍മെന്റ്, എന്‍.ജി.ഒകള്‍, ബിസിനസ്, കമ്മ്യൂണിറ്റികള്‍ എന്നിവിടങ്ങളില്‍ ജാതി വിവേചനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങൾ നല്‍കുന്ന ദീര്‍ഘകാല റഫറൻസായിരിക്കും ഈ ചട്ടക്കൂട്. 

'ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉള്‍പ്പെടെ ഒരു തരത്തിലുള്ള വിവേചനവും അസ്വീകാര്യമാണന്ന് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്റെ വംശീയ വിവേചന കമ്മീഷണര്‍ ചിന്‍ ടാന്‍ പറയുന്നു. കമ്മീഷനുമായി പങ്കുവെച്ച ഓസ്ട്രേലിയയിലെ ജാതീയതയുടെ അനുഭവങ്ങളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണ്. വിവേചനം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

16 വര്‍ഷം മുമ്പ് പഞ്ചാബില്‍നിന്ന് ഓസ്ട്രേലിയയിലെത്തിയ രാകേഷ് കുമാര്‍ പങ്കുവയ്ക്കുന്നത് ജാതി വിവേചനത്തിന്റെ ഇരുണ്ട മുഖമാണ്. ചാമര്‍ എന്ന ദളിത് വിഭാഗത്തില്‍പെട്ടയാളാണ് രാകേഷ്. ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ ചെന്ന വീട്ടില്‍ കയറുന്നതിന് മുമ്പ് കുമാര്‍ നേരിട്ട ആദ്യത്തെ ചോദ്യം 'നിങ്ങളുടെ ജാതി എന്താണ്?' എന്നായിരുന്നു.

താന്‍ ചാമര്‍ വിഭാഗമാണെന്ന് അവരോടു പറഞ്ഞതായി കുമാര്‍ വെളിപ്പെടുത്തി. ഇത് ഇവിടെ മാത്രമല്ല ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കരിയറിലുടനീളം കുമാറിനെ പിന്തുടരുന്നു. മെല്‍ബണ്‍ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ മാനേജരാണ് കുമാര്‍.

2013-ല്‍, ആരും ജാതി ചോദിക്കാതിരിക്കാന്‍ ചാമര്‍ എന്ന് എഴുതിയ നമ്പര്‍ പ്ലേറ്റ് കാറില്‍ ഘടിപ്പിച്ചതായി കുമാര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ നമ്പര്‍ പ്ലേറ്റുകളില്‍ തങ്ങളുടെ ജാതി കൊട്ടിഘോഷിക്കുന്നത് ഉയര്‍ന്ന ജാതിക്കാരായ ദക്ഷിണേഷ്യക്കാരുടെ പതിവാണ്. ഈ പ്രവണതയെയാണ് കുമാര്‍ അട്ടിമറിച്ചത്. 'എന്റെ ജാതി ഞാന്‍ അഭിമാനത്തോടെ പറയുമ്പോള്‍ അവര്‍ക്ക് ലജ്ജ തോന്നും, അവര്‍ക്ക് തെറ്റ് സംഭവിച്ചുവെന്ന് മനസിലാക്കും' - കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷനിൽ വിജയം നേടിയിട്ടും കുമാര്‍ കടുത്ത ജാതി വിവേചനത്തിനാണ് വിധേയനായിട്ടുള്ളത്. തന്റെ അമ്മയോ മുത്തശ്ശിയോ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളുടെ കൂടെ താമസിച്ചിട്ടുള്ളതു കൊണ്ടാണ് താന്‍ ഇത്രയും പുരോഗതി നേടിയതെന്ന് ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്‍ അധിപേക്ഷിച്ചിട്ടുണ്ട്. തനിക്കുണ്ടായ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്ന് കുമാര്‍ ഓര്‍മിച്ചു.

ഇതുകൂടാതെ കുമാറിന്റെ സ്ഥാപനത്തിന് ഒരു അജ്ഞാത സ്രോതസില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചു. ഉയര്‍ന്ന ജാതിയിലുള്ളവരെ മാത്രം കമ്പനി നിയമിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഇ-മെയില്‍.

ഓസ്ട്രേലിയയിലെ ജാതീയതയുടെ കാര്യത്തില്‍ താൻ അതീവ ഉത്കണ്ഠാകുലനാണെന്ന് വംശീയ വിവേചന കമ്മീഷണര്‍ പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങള്‍ ഒരാളെ നിരാശനാക്കുന്നു. സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് അല്‍പ്പം കുറ്റബോധം തോന്നിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.