ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിക്കാന്‍ 
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പര്‍ട്ടി നേതാവ് അഖിലേഷ് യാദവും. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും കൂടെ നിര്‍ത്തിയേക്കും.
കൊല്‍ക്കത്തയില്‍ മമതയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാര്‍ച്ച് 23 നാണ് നവീന്‍ പട്‌നായികുമായുള്ള മമതയുടെ കൂടിക്കാഴ്ച്ച. ഇതൊരു മൂന്നാം സഖ്യമാണെന്ന് പറയുന്നില്ല. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ടെന്ന് തൃണമൂല്‍ എംപി സുദീപ് ബന്ദ്യോപാധ്യായ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യ അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഖിലേഷ് യാദവും പറഞ്ഞു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു പ്രധാന നേതാവായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് ഇവരുടെ തന്ത്രം. 
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. 
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു  മമതയുടെ പ്രതികരണം. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.