ജപ്പാന് നേരെ വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

ജപ്പാന് നേരെ വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

ടോക്യോ: ജപ്പാനു നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നിന്നാണ് ജപ്പാന്‍ കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരുന്നു ഉത്തര കൊറിയയുടെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷേപണത്തിന് പിന്നാലെ ടോക്യോയിലെ ഒരു ദ്വീപില്‍ താമസിക്കുന്നവരോട് മുന്‍കരുതല്‍ നടപടിയായി മാറിത്താമസിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചു.

ദക്ഷിണകൊറിയന്‍ സംയുക്ത സൈനിക മേധാവി മിസൈല്‍ പരീക്ഷണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യ അല്ലെങ്കില്‍ ദീര്‍ഘദൂര മിസൈലാണ് പരീക്ഷിച്ചതെന്നും ഇപ്പോള്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനിലെ വടക്കന്‍ മേഖലയിലെ ദ്വീപായ ഹൊക്കെയ്‌ഡോയിലുള്ളവരോടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ദ്വീപിലേക്ക് മിസൈല്‍ എത്താനുള്ള സാധ്യത വിരളമാണെന്ന് വ്യക്തമാക്കിയാണ് പിന്നീട് ജപ്പാന്‍ മുന്നറിയിപ്പ് പിന്‍വലിച്ചത്.

മിസൈല്‍ വരുമെന്നത് അജ്ഞാതമായിരുന്നെങ്കിലും ഈ നിര്‍ണായക സമയത്ത് സാധ്യമായ എല്ലാ മുന്‍കരുതലുകളും പൗരന്മാര്‍ എടുക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 'വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് വേഗത്തിലും മതിയായ വിവരങ്ങള്‍ നല്‍കുന്നതിനും പരമാവധി പരിശ്രമിക്കുക. വിമാനം, കപ്പലുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക' - ട്വിറ്ററില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കുറിച്ചു.

അതിനൊപ്പം മിസൈല്‍ ജപ്പാന്റെ ജലാശയത്തില്‍ പതിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍, അപകടങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. അടുത്തിടെയായി ജപ്പാന് നേരെ ഉത്തര കൊറിയ നിരവധി മിസൈലുകളാണ് തൊടുത്തു വിടുന്നത്.

ദക്ഷിണകൊറിയയും യു.എസും നടത്തിയ സൈനികാഭ്യാസത്തിന് മറുപടിയായി 30 മിസൈലുകളാണ് ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.