തലശേരി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തെന്ന് തലശേരി അതിരൂപത വ്യക്തമാക്കി. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിഷപ്പിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റായി വ്യാഖാനിച്ചെന്നാണ് അതിരൂപതയുടെ ആരോപണം. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍ ചില രക്തസാക്ഷികള്‍ ചില നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ബലിയാടായവരാണ്. അവരെ അനുകരിക്കരുതെന്നാണ് ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഉദ്ദേശിച്ചായിരുന്നില്ല ഇതെന്നും ഒരു പൊതു പ്രസ്താവനയാണ് അദേഹം നടത്തിയതെന്നും അതിരൂപത വിശദീകരിച്ചു.
കണ്ണൂര്‍ ചെറുപുഴയില്‍ കെ.സി.വൈ.എം യുവജനാഘോഷ വേദിയില്‍ രക്തസാക്ഷികളെപ്പറ്റി മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സിപിഎം നേതാക്കള്‍ അത് ഏറ്റുപിടിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26