ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്. ജന്തര്‍ മന്തറിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായി അടച്ചു. സമരം തുടരാനുള്ള താരങ്ങളുടെ നീക്കത്തിന് തടയിടാനാണ് പൊലീസിന്റെ നടപടി.
ഗുസ്തിക്കാര്‍ ഭാവിയില്‍ വീണ്ടും കുത്തിയിരിപ്പ് സമരം നടത്താന്‍ അനുമതിക്കായി അപേക്ഷിച്ചാല്‍, ജന്തര്‍ മന്ദര്‍ ഒഴികെയുള്ള അനുയോജ്യമായ, അറിയിപ്പ് ലഭിച്ച സ്ഥലങ്ങളില്‍ അവരെ അനുവദിക്കുമെന്നു ന്യൂഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച താരങ്ങള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ദേശീയ പതാകയുമേന്തി പുതിയ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഗുസ്തിക്കാര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ ഗുസ്തി താരങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v