അധികാരം കാല്‍നൂറ്റാണ്ടിലേക്ക്; തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍ പ്രസിഡന്റ് പദവിയില്‍

അധികാരം കാല്‍നൂറ്റാണ്ടിലേക്ക്; തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍ പ്രസിഡന്റ് പദവിയില്‍

തുര്‍ക്കി: തുര്‍ക്കിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ ത്വയ്യിബ് എര്‍ദോഗന് വീണ്ടും ജയം. എര്‍ദോഗന് 52.12 ശതമാനം വോട്ടും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തലവനായ കെമാല്‍ കിലിക്ദാരോഗ്ലുവിന് 47.88 ശതമാനം വോട്ടും ലഭിച്ചു. മുന്‍പുണ്ടായിരുന്ന പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് എര്‍ദോഗന്‍ വിജയത്തിലെത്തിയത്.

69 വയസുകാരനായ എര്‍ദോഗന്‍ 20 വര്‍ഷം മുമ്പാണ് തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാവാണ് എര്‍ദോഗന്‍.

തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായിരുന്നു. തുര്‍ക്കിഷ് കറന്‍സിയുടെ മൂല്യമിടിഞ്ഞതും, വിലക്കയറ്റം പിടിച്ച് നിര്‍ത്താനാവാത്തതുമെല്ലാം എര്‍ദോഗന് തിരിച്ചടിയായിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചത്. ഡോളറിനെതിരെ സര്‍വകാല തകര്‍ച്ചയിലാണ് തുര്‍ക്കിയുടെ കറന്‍സിയുള്ളത്. തുര്‍ക്കിയുടെ വിദേശ നയത്തിലും പലര്‍ക്കും എതിര്‍പ്പുണ്ട്. തുര്‍ക്കി റഷ്യയും ചൈനയും ഗള്‍ഫ് രാജ്യങ്ങളുമായിട്ടാണ് തുര്‍ക്കി ബന്ധം പുലര്‍ത്തുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാന്‍ഡിംഗ് ആര്‍മിയുള്ള നാറ്റോ അംഗമവുമാണ് തുര്‍ക്കി.

പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിക്ദാരോഗ്ലുവിനായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വിപരീതമാവുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. പ്രധാനമന്ത്രി മുതല്‍ പ്രസിഡന്റ് പദവിയില്‍ വരെ കഴിഞ്ഞ ഇരുപത് വര്‍ഷമായി എര്‍ദോഗന്‍ തുര്‍ക്കിയില്‍ അധികാര സ്ഥാനങ്ങളിലുണ്ട്. വിജയത്തോടെ അദ്ദേഹത്തിന് മറ്റൊരു അഞ്ച് വര്‍ഷത്തെ കാലാവധി കൂടി ലഭിച്ചിരിക്കുകയാണ്.

രാജ്യം ഉയര്‍ന്ന പണപ്പെരുപ്പത്തിലും ഭൂകമ്പത്തെത്തുടര്‍ന്ന് മുഴുവന്‍ നഗരങ്ങളും നിലംപരിശായ സാഹചര്യത്തിലാണ് എര്‍ദോഗാന്‍ ഭരണം മൂന്നാം ദശകത്തിലേക്ക് കടക്കുന്നത്. ഏകാധിപത്യ രീതികളാണ് എര്‍ദോഗന്റേതെന്ന വ്യാപക വിമര്‍ശനം രാജ്യത്ത് ശക്തമാണ്

2003-ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ത്വയ്യിബ് എര്‍ദോഗന്‍ പതിനൊന്നു വര്‍ഷത്തെ ഭരണത്തിനു ശേഷം 2014-ല്‍ പ്രസിഡന്റ് പദത്തിലേക്ക് മാറുകയായിരുന്നു. 2017ല്‍ ഹിതപരിശോധന നടത്തി പ്രസിഡന്റ് പദവിയിലേക്ക് മുഴുവന്‍ അധികാരങ്ങളും കൈമാറി പ്രധാനമന്ത്രി പദത്തെ ഇല്ലാതാക്കി.

തീവ്ര ഇസ്ലാമിസ്റ്റ് സ്വഭാവം രാജ്യത്ത് അടിച്ചേല്‍പ്പിച്ചതടക്കമുള്ള എര്‍ദോഗന്റെ നിലപാടുകള്‍ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഇസ്ലാമിക രാജ്യം എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചാണ് എര്‍ദോഗന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു തന്നെ.

തീവ്ര മതവല്‍കരണത്തിന്റെ ഭാഗമായി ഇസ്താംബൂളിലുള്ള വിശ്വപ്രസിദ്ധമായ ഹാഗിയ സോഫിയ മോസ്‌ക്കാക്കിയ തീരുമാനത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം എര്‍ദോഗനായിരുന്നു. യുനെസ്‌കോ, റഷ്യ, യുഎസ് തുടങ്ങിയവരുടെ എതിര്‍പ്പ് മറികടന്നാണ് തുര്‍ക്കി ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയായി മാറ്റിയത്. തീവ്രമതമൗലികവാദിയായ എര്‍ദോഗന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ഹാഗിയ സോഫിയയെ  മോസ്‌ക് ആക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.