തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
തുടര്‍ന്ന് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് കുറ്റാരോപിതനായ പൂന്തുറ സ്വദേശിയായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.പീഡനം നടന്നത് ഒരു വര്‍ഷം മുന്‍പാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ബാലരാമപുരം പൊലീസെടുത്ത പോക്സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിട്ടുണ്ട്. പോക്സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിക്കും.
പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം മതപഠനശാലയ്ക്ക് നേരെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
മരണം ആത്മഹത്യയാണെന്ന് ഉള്‍പ്പെടെയുള്ള ചില വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്.
എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൃത്യമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26