ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് അവസാനം കോണ്‍ഗ്രസ് വിടുന്നു. 'പ്രഗതിശീല്‍ കോണ്‍ഗ്രസ്' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും.
ഈ മാസം 11ന് പുതിയ പാര്‍ട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിന്‍ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം.
ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മെയ് 29 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്തു ഇരുവരെയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പിണക്കങ്ങള്‍ മറന്നു ഒറ്റക്കെട്ടായി നീങ്ങാനും ധാരണയിലെത്തിയിരുന്നു. അതിനിടെയാണ് സച്ചിന്റെ അപ്രതീക്ഷിത നീക്കം. ഹൈക്കമാന്‍ഡ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി സച്ചിന്‍ പലവട്ടം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11 ന് സച്ചിന്‍ നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്മീറില്‍ നിന്നു ജയ്പുര്‍ വരെ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടെയും സംഘാടകര്‍ ഐപാക്കായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26