ആലപ്പുഴ: ജില്ലയില്‍ സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ തരം താഴ്ത്തലുള്‍പ്പെടെ നടപടി ഉണ്ടാകുമെന്ന് സൂചന. ഇക്കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ണായക സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കും.
ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച ടി.പി. രാമകൃഷ്ണന്‍ കമ്മിഷന്‍ ശക്തമായ നടപടി ശുപാര്‍ശ ചെയ്തിരുന്നു. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്‍, ടി.കെ. ദേവകുമാര്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം പേരെയാണ് കമ്മിഷന്‍ കുറ്റക്കാരായി കണ്ടെത്തിയത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടേക്കുമെന്നും സൂചനയുണ്ട്.
തകഴി, ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളില്‍ ഗൂഢാലോചന നടത്തി തോല്‍പ്പിച്ചവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും. ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ.ഷാനവാസിനെതിരെയുള്ള റിപ്പോര്‍ട്ടും പരിഗണിക്കും.
ഏരിയാസമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സാഹചര്യം വരെ ഉണ്ടായി. തോല്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തത് മുതല്‍ വോട്ടിനായി വാഗ്ദാനങ്ങള്‍ അരങ്ങേറിയതു വരെയുളള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നേതൃത്വം ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26