തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ്. നിരന്തര വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ല. സമഗ്ര അന്വേഷണം വേണമെന്നും എഡിറ്റോറിയലിലൂടെ ജനയുഗം പറയുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്. കായംകുളത്തെ മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സമഗ്രാധിപത്യത്തിനായി ഏത് കുല്‍സിത മാര്‍ഗവും സ്വീകരിക്കുന്ന സ്ഥിതി ക്യാംപസുകളിലുണ്ട്. വ്യാജന്‍മാര്‍ക്ക് പടിക്ക് പുറത്താണ് സ്ഥാനമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധ്യമാകുന്നില്ലെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
അതേസമയം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. എസ്എഫ്‌ഐയിലെ വ്യാജരേഖ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കെ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുന്നതിനാണ് സാധ്യത. എസ്എഫ്‌ഐക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. മറ്റ് സമകാലിക വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26