മണിപ്പൂരി യുവജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും; പ്രഖ്യാപനവുമായി ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത

മണിപ്പൂരി യുവജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും; പ്രഖ്യാപനവുമായി ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത

ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്ത് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മെത്രാപ്പോലീത്ത ഇത്തരമൊരു വാഗ്ദാനം നല്‍കിയത്.

മണിപ്പൂരി യുവജനങ്ങള്‍ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നുള്ള അലോഷ്യസ് കാന്തരാജും വ്യക്തമാക്കി.

ബെംഗളൂര്‍ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും രൂപതയുടെ കീഴില്‍ നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ക്ക് തുടര്‍ന്ന് പഠിക്കാമെന്നും തങ്ങളുടെ ഹോസ്റ്റലുകളില്‍ സൗജന്യമായി താമസിക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞതായി 'മാറ്റേഴ്‌സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കലാപത്തെ തുടര്‍ന്നു ഭവന രഹിതരായവരെ സഹായിക്കുവാനുള്ള സന്നദ്ധതയും മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്. നേരത്തെ ബെംഗളൂരുവില്‍ താമസിക്കുന്ന ജെസ്യൂട്ട് വൈദികനും മണിപ്പൂര്‍ സ്വദേശിയുമായ ഫാ. ജെയിംസ് ബെയ്‌പേയിയാണ് മണിപ്പൂരി യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിച്ചത്.

കലാപം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ വംശീയവും വര്‍ഗീയവുമായ സംഘര്‍ഷത്തിന് ഇരയായികൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യം കണക്കിലെടുത്താണ് മണിപ്പൂരിലെ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളിലെ യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിക്കുവാന്‍ മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അക്രമാസക്തരായ ജനക്കൂട്ടം ആരാധനാലയങ്ങളും താമസസ്ഥലങ്ങളും ആക്രമിക്കുകയാണ്. അതിനാല്‍ യുവജനങ്ങളെ കൂടുതല്‍ സുരക്ഷിതമായ ബെംഗളൂരിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തതിനും അവര്‍ക്ക് അഭയവും വിദ്യാഭ്യാസ സൗകര്യവും നല്‍കിയതിനും ഫാ. ജെയിംസ് ബെയ്‌പേയി ആര്‍ച്ച് ബിഷപ്പ് മച്ചാഡോക്ക് നന്ദി പറഞ്ഞു.

ഡ്രീം ഇന്ത്യ നെറ്റ്‌വര്‍ക്കിന്റെ ഡയറക്ടറും സലേഷ്യന്‍ വൈദികനുമായ ഫാ. എഡ്വാര്‍ഡ് തോമസും മണിപ്പൂരിലെ യുവജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാംഗളൂരിലെ മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായ ഫാ. ലൗര്‍ഡു സേവ്യര്‍ സന്തോഷ്, സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ റോസാലി തുടങ്ങിയവരും മണിപ്പൂരി യുവജങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും വിദ്യാഭ്യാസത്തിനും താമസത്തിനും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

അതേസമയം സമാനതകളില്ലാത്ത പീഡനങ്ങളിലൂടെയാണ് മണിപ്പൂരിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും കടന്നുപോകുന്നതെന്ന് പുറത്ത് വരുന്ന റിപ്പോള്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.