'തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം': ഹൈബി ഈഡന്റെ സ്വകാര്യ ബില്ലില്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

'തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം': ഹൈബി ഈഡന്റെ സ്വകാര്യ ബില്ലില്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രത്തിന് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരള ചീഫ് സെക്രട്ടറിയോട് അഭിപ്രായം തേടിയിരുന്നു.

1954 ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

കേരളത്തിന്റെ ഭൂപ്രദേശം അനുസരിച്ച് മാധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ല എന്ന നിലയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബില്ലിന്റെ ഭാഗമായി ഹൈബി സൂചിപ്പിച്ചിരുന്നത്.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ബില്ലില്‍ ചൂണ്ടിക്കാട്ടിരുന്നത്.

അതേസമയം തലസ്ഥാനം എറണാകുളത്തേക്ക് മാറ്റുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ചെലവും മറ്റ് ബുദ്ധിമുട്ടുകളൊന്നും ബില്ലില്‍ പറയാത്തതിനാല്‍ ഹൈബി ഈഡന്‍ വ്യക്തമായ ഗൃഹപാഠം ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. തലസ്ഥാനം മാറ്റണമെന്ന ഹൈബിയുടെ നിലപാട് കോണ്‍ഗ്രസിന്റെ നിലപാടാണോയെന്ന് സിപിഎം നേതാക്കള്‍ ചോദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.