രണ്ട് നികുതികളായി പിരിച്ചെടുക്കും: കെട്ടിട നികുതി നിയമ ഭേഭഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

രണ്ട് നികുതികളായി പിരിച്ചെടുക്കും: കെട്ടിട നികുതി നിയമ ഭേഭഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓര്‍ഡിനന്‍സ് 2023 ന് മന്ത്രിസഭയുടെ അംഗീകാരം. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.

1973 ഏപ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവില്‍ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മറ്റ് തീരുമാനങ്ങള്‍ അറിയാം

ആശ്രിത നിയമനം:

ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 % തുക പിടിക്കും സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കും.

ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നല്‍കാം. ആഹാരം, വസ്തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിര്‍വചനത്തില്‍പ്പെടുന്നത്.

ആശ്രിതരുടെ പരാതിയില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി റിപ്പോര്‍ട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. പരാതിയില്‍ ജില്ലാ കളക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ അനുകൂല്യമുണ്ടെങ്കില്‍ മേല്‍പറഞ്ഞ സംരക്ഷണത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാന്‍ മേല്‍ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാര്‍ ബാദ്ധ്യസ്ഥരാണ്.

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി ഉയര്‍ത്തും

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തും. ഇതിന് 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു .

മോട്ടോര്‍ വാഹന നിയമ (ഭേദഗതി )ആക്ട് 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാല്‍ നിലവിലുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷന്‍ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ എഴു വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

തുടര്‍ച്ചാനുമതി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താല്‍ക്കാലിക തസ്തികകള്‍ക്ക് (കേന്ദ്ര പ്ലാന്‍ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാന്‍ ഹെഡിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ 1 തസ്തികയും നോണ്‍പ്ലാന്‍ ഹെഡിലെ 139 തസ്തികകളുമുള്‍പ്പെടെ) 01.04.2022 മുതല്‍ 31.03.2023 വരെയും 01.04.2023 മുതല്‍ 31.03.2024 വരെയും തുടര്‍ച്ചാനുമതി നല്‍കും.

സംസ്ഥാനത്തെ 13 എല്‍ എ ജനറല്‍ ഓഫീസുകളില്‍ ഉള്‍പ്പെട്ട 248 തസ്തികള്‍ക്ക് 01.04.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കും.
ശമ്പള പരിഷ്‌ക്കരണം

കേരഫെഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 01.07.2019 മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി. ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ നടപ്പിലാക്കും.

നിയമനം

ഗവണ്‍മെന്റ് ഐ ടി പാര്‍ക്കുകളിലെയും അവയുടെ സാറ്റ്‌ലൈറ്റ് കാമ്പസുകളിലെയും ബില്‍റ്റ് - അപ്പ് സ്‌പെയ്‌സ്, ഭൂമി എന്നിവ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഇന്റെര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിനെ നിയമിക്കുന്നതിന് അനുമതി നല്‍കി. ട്രാന്‍സാക്ഷന്‍/ സക്‌സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ഗവണ്‍മെന്റ് ഐ ടി പാര്‍ക്കുകളിലെ ചീഫ് എക്‌സിക്യൂട്ടീവുമാര്‍ നിയമനം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.