'മിത്തിനോട് കളിച്ച പോലെ അയാളോട് കളിക്കേണ്ട; കൊടുംഭീകരനാണയാള്‍'; വീണയെ പരിഹസിച്ചും കുഴല്‍നാടനെ പുകഴ്ത്തിയും ജോയ് മാത്യു

 'മിത്തിനോട് കളിച്ച പോലെ അയാളോട് കളിക്കേണ്ട; കൊടുംഭീകരനാണയാള്‍'; വീണയെ പരിഹസിച്ചും കുഴല്‍നാടനെ പുകഴ്ത്തിയും ജോയ് മാത്യു

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരിഹസിച്ചും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ പുകഴ്ത്തിയും നടന്‍ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സേവനത്തിന് നികുതി ഈടാക്കുക എന്ന അസംബന്ധത്തിനോട് പ്രതിഷേധിച്ചാണ് ധീരയായ ഒരു പെണ്‍കുട്ടി നികുതി അടയ്ക്കാന്‍ തയ്യാറാകാതിരുന്നതെന്ന് വീണയുടെ പേരെടുത്ത് പറയാതെ അദേഹം പരിഹസിച്ചു. ആ ധീരവനിത കൊളുത്തിയ നികുതിവിരുദ്ധ വികാരം സമര ജ്വാലയായി വളര്‍ത്തിയെടുക്കുകയാണ് നാം ചെയ്യേണ്ടത്.

അല്ലാതെ കുഴല്‍നാടന്റെ വീട്ടുപടിക്കല്‍ പോയി മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. അയാള്‍ ഉമ്മറത്തെ തിണ്ണയിലിരുന്ന് ചായ കുടിച്ചും പത്രം വായിച്ചും വിപ്ലവകാരികളെ നാണം കെടുത്തുകയാണ്. വിപ്ലവകാരികളെ നാണം കെടുത്താനുള്ള അയാളുടെ തന്ത്രത്തില്‍ വീഴരുത്. മിത്തിനോട് കളിച്ചതുപോലെ അയാളോട് കളിക്കേണ്ട. അയാള്‍ മിത്തല്ല കൊടും ഭീകരനാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


'സേവനത്തിന് നികുതി ഈടാക്കുക 'ഹോ എന്തൊരു അസംബന്ധമാണത് !

അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്‍ മനസിലാക്കാതെ പോയി.

ജിഎസ്ടി, ഐജിഎസ്ടി എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്!

സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ-മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെണ്‍കുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇബുജി (ഇടത് ബുദ്ധി ജീവികള്‍ )കളോ പണിയെടുത്ത് ജീവിക്കുന്നതില്‍ വിശ്വാസമില്ലാത്ത
വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ.

ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളര്‍ത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി പിഴിയല്‍ പരിപാടിയായ ജിഎസ്ടി, ഐജിഎസ്ടി ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തില്‍ നാം ചെയ്യേണ്ടത് ?

അങ്ങിനെയെങ്കില്‍ എന്റെ പിന്തുണ ഇപ്പോള്‍ തന്നെ ഇതാ റൊക്കമായി (ജിഎസ്ടി, ഐജിഎസ്ടി എന്നിവ ഇല്ലാതെ ) തരുന്നു. അല്ലാതെ കുഴല്‍നാടന്റെ വീട്ടുപടിക്കല്‍ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.

അയാള്‍ മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള്‍ വിപ്ലവകാരികളെ നാണം കെടുത്തുകയാണ്. അത് അയാളുടെ തന്ത്രമാണ്, നമ്മള്‍ വിപ്ലവകാരികള്‍ അതില്‍ വീണു പോകരുത്. മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട. അയാള്‍ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍.

അതിനാല്‍ ജിഎസ്ടി, ഐജിഎസ്ടിക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്‌നത്തെ പിന്തുണക്കുക.

സമരം ആളിക്കത്തിക്കൂ.

എന്നിട്ട് വേണം ആളുന്ന ജ്വാലയില്‍ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.