'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; നെല്ലിന് ആറ് മാസമായിട്ടും പണം നല്‍കാത്തത് അനീതി': ജയസൂര്യ

'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; നെല്ലിന് ആറ് മാസമായിട്ടും പണം നല്‍കാത്തത് അനീതി': ജയസൂര്യ

കൊച്ചി: നെല്ല് സംഭരണ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. കക്ഷി രാഷ്ട്രീയമില്ലാത്ത താന്‍ കര്‍ഷക പക്ഷത്താണ്. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു.

കളമശേരിയിലെ വേദിയില്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും ഒരു മലയാള പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ വ്യക്തമാക്കി.

ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. സുഹൃത്തും നടനുമായ കൃഷ്ണ പ്രസാദുമായി കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞാണ് താനറിയുന്നത്. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണമെന്ന് കൃഷ്ണ പ്രസാദ് പറയുമായിരുന്നു.

കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ല് സംഭരിച്ച ശേഷം ആറുമാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണയില്‍ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും എന്താണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്?

നമ്മളെ ഊട്ടുന്നവര്‍ക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ജയസൂര്യ പറഞ്ഞു.

നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും പി. പ്രസാദ് വിശദീകരിച്ചു.

കളമശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിമാരായ പി. പ്രസാദിനെയും പി. രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നും ജയസൂര്യ വിമര്‍ശച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.