മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും മരണം: ഡീനിനെക്കൊണ്ട് കക്കൂസ് കഴുകിച്ച എം.പിക്കെതിരെ കേസ്; സംഭവത്തില്‍ രൂക്ഷ വിമര്‍ശനം

മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും മരണം: ഡീനിനെക്കൊണ്ട് കക്കൂസ് കഴുകിച്ച എം.പിക്കെതിരെ കേസ്; സംഭവത്തില്‍ രൂക്ഷ വിമര്‍ശനം

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ കൂട്ടത്തോടെ മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആശുപത്രി ഡീനിനെ കൊണ്ട് ശിവസേന എം.പി കക്കൂസ് കഴുകിച്ചെന്ന് പരാതി. ആശുപത്രിയില്‍ വീണ്ടും നാല് രോഗികള്‍കൂടി മരണപ്പെട്ടു. ആകെ 35 രോഗികളാണ് ഇതുവരെ മരണപ്പെട്ടത്.

നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രി ഡീനിനെ നിര്‍ബന്ധപൂര്‍വ്വം ശുചിമുറി കഴുകിച്ചതിന് ശിവസേന എം.പി ഹേമന്ത് പാട്ടീലിനെതിരെയാണ് കേസെടുത്തത്. പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരവും മെഡിക്കല്‍ സേവന വ്യക്തി, സ്ഥാപന നിയമപ്രകാരവുമാണ് കേസെടുത്തത്. ഹേമന്ത് പാട്ടീല്‍ ഡീനിനെ കൊണ്ട് മൂത്രപുര കഴുകിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ ശുചിമുറികള്‍ കഴുകുന്നില്ലെന്നും വെള്ളം ലഭ്യമാക്കുന്നില്ലെന്നും ഹേമന്ത് പാട്ടീല്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പാട്ടീലിന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നു. എം.പി നിരുപാധികമായി മാപ്പ് പറയണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മികച്ച ആരോഗ്യ സുരക്ഷ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കുകയാണെന്ന് ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആവശ്യത്തിന് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തങ്ങളാല്‍ കഴിയുന്ന വിധം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഈ സംഭവത്തിന് ശേഷം നിരാശരാണെന്ന് അസോസിയേഷന്‍ അറിയിച്ചു. പട്ടാപ്പകലാണ് ഡീനിനെക്കൊണ്ട് കക്കൂസ് കഴുകിച്ചതെന്നും രാഷ്ട്രീയ നേട്ടത്തിനായി മാധ്യമങ്ങളുടെ മുന്നില്‍വച്ച് മനപ്പൂര്‍വം ചെയ്യിപ്പിക്കുകയായിരുന്നു എന്നും അസോസിയേഷന്‍ ആരോപിച്ചു.

മതിയായ മെഡിക്കല്‍ സംവിധാനങ്ങളും സ്റ്റാഫുകളും ജീവന്‍ രക്ഷാ മരുന്നുകളും ഇല്ലാത്തതാണ് ആശുപത്രിയിലെ കൂട്ട മരണങ്ങള്‍ക്ക് കാരണം എന്നും മഹാരാഷ്ട്ര റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 16 കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ 48 മണിക്കൂറിനിടയില്‍ മരണപ്പെട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. മരണസംഖ്യ വര്‍ധിക്കുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.