ആളിക്കത്തി രോഹിത് ശര്‍മ; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ആളിക്കത്തി രോഹിത് ശര്‍മ; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ന്യൂഡല്‍ഹി: തകര്‍പ്പന്‍ സെഞ്ചുറിയുമായി ആളിക്കത്തിയ നായകന്‍ രോഹിത് ശര്‍മയുടെയും രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയുടെയും മികവില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകര്‍ത്തത്. സ്‌കോര്‍ അഫ്ഗാന്‍ 272/8, ഇന്ത്യ - 273/2 (35 ഓവര്‍).

റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി രോഹിത് ആദ്യം മുതലേ ആക്രമിച്ചു കളിച്ചു. എന്നാല്‍ മറുവശത്ത് തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച ഇഷാന്‍ കിഷനും ആക്രമിച്ചു തുടങ്ങിയതോടെ ഇന്ത്യയുടെ റണ്‍നിരക്ക് ടോപ് ഗിയറിലായി. 18.4 ഓവറില്‍ 156 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപ്പണിംഗ് സഖ്യം പിരിയുന്നത്.

47 പന്തില്‍ 47 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ റഷീദ് ഖാന്‍ സദ്രാന്റെ കൈകളില്‍ എത്തിച്ചപ്പോഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ മിന്നല്‍ സെഞ്ച്വറിയാണ് ജയം അനായാസമാക്കി. 84 പന്തുകള്‍ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്‌സും അടക്കം 131 റണ്‍സെടുത്തു.

ലോകകപ്പിലെ തന്റെ ഏഴാം സെഞ്ച്വറി കുറിച്ച ഹിറ്റ്മാന്‍, സച്ചിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ച്വറികളെന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തു. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത്തിന് ഏഴിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്‌സുകള്‍ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന കപില്‍ ദേവ് 40 വര്‍ഷം കൈവശം വെച്ചിരുന്ന റെക്കോര്‍ഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരെ രോഹിത്തിന്റെ സെഞ്ച്വറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി.

ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003ല്‍ സച്ചിന്‍ പാകിസ്ഥാനെതിരെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.



തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി (56 പന്തില്‍ നിന്ന് 55 റണ്‍സ്) വിരാട് കോലിയും 23 പന്തില്‍ നിന്ന് 25 റണ്‍സോടെ ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച അഫ്ഗാന്‍ സ്‌കോര്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങോടെ ഇന്ത്യ 272-ല്‍ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

63 റണ്‍സെടുക്കുന്നതിനിടെ ഇബ്രാഹിം സദ്രാന്‍ (22), റഹ്‌മാനുള്ള ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ നഷ്ടമായി പ്രതിരോധത്തിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി അസ്മത്തുള്ള ഒമര്‍സായ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാലാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് അഫ്ഗാന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.

88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരെ വേഗം പുറത്താക്കി ഇന്ത്യ സ്‌കോറിങ് പിടിച്ചുനിര്‍ത്തി. മുജീബ് ഉര്‍ റഹ്‌മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) എന്നിവര്‍ പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.