പോക്‌സോ ശിക്ഷാ നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

പോക്‌സോ ശിക്ഷാ നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മീഷന്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും അയച്ചു.

പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി. വളരെ വിശദമായ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി സമര്‍പ്പിച്ചത്. പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയാണ്.

വിചാരണ വേളയില്‍ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു, അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയില്‍ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീര്‍പ്പാക്കുന്നു, കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാല താമസമുണ്ടാകുന്നു, പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു, മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേല്‍നോട്ടത്തില്‍ വീഴ്ച സംഭവിക്കുന്നു.

ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ എ.ഡി.ജി.പി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാന്‍ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി.ആര്‍.പി.സി മൊഴി രേഖപ്പെടുത്തണം. കുറ്റകൃത്യം തെളിയിക്കാന്‍ വാക്കാലുള്ള തെളിവുകളെക്കാള്‍ സാഹചര്യ / ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം.

കെമിക്കല്‍ എക്‌സാമിനേഷന്‍ റിസള്‍ട്ട്, സീന്‍പ്ലാന്‍, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി തെളിവുകളെക്കുറിച്ച് ചര്‍ച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശം വാങ്ങുന്നു.

പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ പോക്‌സോ കേസുകളുടെ ജില്ലാ നോഡല്‍ ഓഫീസര്‍ സൂക്ഷ്മ പരിശോധന നടത്തണം.

പോക്‌സോ കോടതിയില്‍ വിചാരണ നടപടികളില്‍ സഹായിക്കാന്‍ കാര്യക്ഷമതയും പോക്‌സോ നിയമത്തില്‍ അറിവുമുള്ള ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം.

അതിജീവിത കേസില്‍ ഹോസ്റ്റയില്‍ ആയാല്‍ നേരത്തേ നല്‍കിയ വിക്ടിം കോമ്പന്‍സേഷന്‍ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കള്‍ പ്രതിയാകുന്ന കേസില്‍ ഇരയെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനൊപ്പം അതിജീവിതയെ വിക്ടിം ലയ്‌സന്‍ ഓഫീസര്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും ചെയ്യണം.

അതിജീവിതയെ പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കണം. പൊലീസ് ആസ്ഥാനത്തെ സര്‍ക്കുലര്‍ 4/21 കര്‍ശനമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.