മുന്നോട്ടുള്ള നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് 27 ന് ചേരും.
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പൊട്ടിത്തെറിച്ച് ഘടകകക്ഷിയായ സിപിഐ. വാക്കിലും പ്രവൃത്തിയിലും മാന്യതയും മര്യാദയും കാണിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
'ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ഗൗരവമേറിയ തീരുമാനങ്ങളില്‍ എല്‍ഡിഎഫ് അങ്ങനെയല്ല നിലപാടെടുക്കുന്നത്.
ആ ഒപ്പിടല്‍ മുന്നണി മര്യാദയുടെ ലംഘനമാണ്. പി.എം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ ആദ്യം പിന്തുണച്ചത് ആര്‍.എസ്.എസും ബിജെപിയും ആണ്' - സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 27 ന് സംസ്ഥാന എക്സിക്യുട്ടീവ് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പി.എം ശ്രീയുമായി ബന്ധപ്പെട്ട് പത്ര വാര്‍ത്തകളിലൂടെ അല്ലാതെ അതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങള്‍ എന്തെല്ലാമാണ് എന്നത് സംബന്ധിച്ച് സിപിഐയും മറ്റ് ഘടകക്ഷികളും ഇരുട്ടിലാണ്.
അതറിയാന്‍ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എല്‍ഡിഎഫില്‍ അതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഘടകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടത്. കേവല അധികാരത്തിനുള്ള ഒരു സംവിധാനമായിട്ടാല്ല സിപിഐ എല്‍ഡിഎഫിനെ കാണുന്നതെന്നും അദേഹം പറഞ്ഞു.
ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി സിപിഐക്ക് മനസിലാകുന്നില്ല. മന്ത്രിസഭയ്ക്കകത്തും ഈ കരാറിനെ സംബന്ധിച്ച് കാര്യമായ ചര്‍ച്ച നടന്നില്ല. രണ്ട് തവണ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചയായിട്ടുണ്ട്. നയപരമായ തീരുമാനങ്ങള്‍ക്കായി അന്ന് ഇത് മാറ്റി വെക്കുകയായിരുന്നു.
എവിടേയും ചര്‍ച്ച ചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാതെ ഇടത് സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നറിയില്ല. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം. മാന്യതയും മര്യാദയും ഉള്‍ക്കൊള്ളുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ക്ക് പോലും ഒന്നും അറിയില്ലായിരുന്നു. മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അവഗണിക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫിനെ നിസാരമായി കാണാന്‍ ആര് ശ്രമിച്ചാലും സിപിഐ അനുവദിക്കില്ല. 27 ന് ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഉചിതമായ തീരുമാനം എടുക്കും.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തത വരണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നത്. അതില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതു സമൂഹത്തെ ആദരവോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നു. എല്‍ഡിഎഫിന് വിലക്കപ്പെട്ട വാക്കല്ല ചര്‍ച്ച. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണ് എല്‍ഡിഎഫിന്റെ രീതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എന്നാല്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ച പി.എം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് തന്ത്രപരമായ തീരുമാനമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞു വയ്ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ ശ്രമമാണ് ഇതെന്ന് അദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ല. കാലഘട്ടത്തിനനുസരിച്ച് നയം മാറണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) പേരില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.