വിശ്വ സുന്ദരി പട്ടം നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസിന്; ശ്വേത അവസാന പത്തില്‍ നിന്ന് പുറത്തായി

വിശ്വ സുന്ദരി പട്ടം നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസിന്; ശ്വേത അവസാന പത്തില്‍ നിന്ന് പുറത്തായി

ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി ശ്വേത ശാര്‍ദ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന പത്തില്‍ നിന്ന് പുറത്തായി. പ്യൂര്‍ട്ടോ റിക്കോ, തായ്ലന്‍ഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീന്‍സ്, എല്‍ സാല്‍വഡോര്‍, വെനസ്വേല, ഓസ്ട്രേലിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയത്.

നിക്കരാഗ്വന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ ഷീനിസ് പലാസിയോസ് ഈ വര്‍ഷത്തെ മിസ് നിക്കരാഗ്വ കൂടിയാണ്. വിശ്വ സുന്ദരി പട്ടം കയ്യടക്കുന്ന ആദ്യ നിക്കരാഗ്വക്കാരിയും ഷീനിസ് പലാസിയോസ് തന്നെയാണ്. മുന്‍പ് മിസ് വേള്‍ഡ് 2021ല്‍ പങ്കെടുത്ത ഇവര്‍ ആദ്യ നാല്‍പ്പതില്‍ ഇടം നേടിയിരുന്നു. നിക്കരാഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കരാഗ്വ 2020 എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്.

തായ്ലാന്‍ഡില്‍ നിന്നുള്ള അന്റോണിയ പോര്‍സിലിദാണ് ആദ്യ റണ്ണര്‍ അപ്പ്. ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണാണ് രണ്ടാം റണ്ണര്‍ അപ്പ്. 90 രാജ്യങ്ങളില്‍ നിന്നുള്ള 84 മത്സരാര്‍ഥികളാണ് വേദിയില്‍ മാറ്റുരച്ചത്.

എല്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിനെഡ അരീനയിലായിരുന്നു 72-ാമത് മിസ് യൂണിവേഴ്സ് മത്സരം നടന്നത്. എല്‍ സാല്‍വഡോര്‍ 1975 ന് ശേഷം ആദ്യമായാണ് മിസ് യൂണിവേഴ്സിന് ആതിഥേയത്വം വഹിക്കുന്നത്. മുന്‍ മിസ് യൂണിവേഴ്സ് ഒലിവിയ കുല്‍പോ, ജീനി മായ്, മരിയ മെനോനോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്ത്രീകളുടെ സൗന്ദര്യവും ബുദ്ധിയും ആഘോഷിക്കുന്ന മത്സരവേദിയാണ് മിസ് യൂണിവേഴ്സ്. അമേരിക്കക്കാരിയായ ആര്‍ ബോണി ഗബ്രിയേലാണ് മുന്‍ വര്‍ഷത്തെ ജേതാവ്.

എല്ലാവരെയും ഉള്‍ക്കൊള്ളിക്കുകയെന്ന ആധുനിക സമൂഹത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടാനായി മിസ് യൂണിവേഴ്സ് മത്സരത്തിന്റെ നിയമങ്ങള്‍ സംഘാടകര്‍ പരിഷ്‌കരിച്ചു.

വണ്ണമുള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍, വിവാഹിതര്‍, 30 വയസിനുമുകളിലുള്ള വനിതകള്‍ എന്നിവരെയും ഇനി മുതല്‍ ഉള്‍പ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.