സംശയാസ്പദമായി കണ്ടെത്തിയ വെള്ളനിറത്തിലുള്ള ഹോണ്ട അമേയ്‌സ് കാര്‍ പോലീസ് പിടികൂടി

സംശയാസ്പദമായി കണ്ടെത്തിയ വെള്ളനിറത്തിലുള്ള ഹോണ്ട അമേയ്‌സ് കാര്‍ പോലീസ് പിടികൂടി

കൊല്ലം: ഓയൂരില്‍ നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയതിനിടെ ഒരു വെളുത്ത ഹോണ്ട അമേയ്‌സ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ അടിച്ചതിനു ശേഷം പോകുന്നതിനിടെയാണ് കാര്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേ സമയം, ഈ വാഹനം കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ആണെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ ഒരു വെളുത്ത ഹോണ്ട അമെയ്‌സ് കാറിലെത്തിയാണ് അക്രമികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.

ഈ കാറിന്റെത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്നും തിരിച്ചറിഞ്ഞു. ഈ സമയത്താണ് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. ഒരു ഓട്ടോയിലെത്തിയാണ് പ്രതികള്‍ ഫോണ്‍ വിളിച്ചതെന്ന് കടയുടമ വെളിപ്പെടുത്തി.

രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന നാലു പേരുടെ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. ഈ കാറിനു പിന്നില്‍ ബൈക്കില്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും പ്രതികള്‍ ഫോണില്‍ വിളിച്ചതായി ചില ബന്ധുക്കള്‍ വെളിപ്പെടുത്തി. കുട്ടി സുരക്ഷിതയാണെന്നും നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാമെന്നും പോലീസില്‍ അറിയിക്കാതെ പണം നല്‍കണമെന്നാണ് അക്രമി നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേ സമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയി എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ മുഖ്യമന്ത്രി പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദേശമുണ്ട്.

കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ കോള്‍ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും കൂട്ടത്തിലുണ്ടായിരുന്ന 35 വയസ് പ്രായം വരുന്ന സ്ത്രീ കടയുടമയില്‍ നിന്നു ഫോണ്‍ വാങ്ങി വിളിക്കുകയുമായിരുന്നുവെന്ന് കടയുടമയായ വനിത പോലീസിന് മൊഴി നല്‍കി.

തട്ടിയെടുത്തവര്‍ കുട്ടിയുമായി ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ തന്നെ പ്രധാനമായും കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

എന്നാല്‍ എല്ലാ ജില്ലകളിലേക്കും പരിശോധന നടത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇതിനു പുറമെ കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് പോലീസ് സേനകളുടെ സഹായവും തേടിയിട്ടുണ്ട്.

കുട്ടിക്കായി സംസ്ഥാനം മുഴുവന്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ത്വരിതഗതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞ മന്ത്രി കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.