ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണം; റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്

ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണം; റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി: റോബിന്‍ ബസിന്റെ അന്തര്‍സംസ്ഥാന അനുമതി റദ്ദാക്കിയ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 18 വരെയാണ് കോടതി ഉത്തരവായിരിക്കുന്നത്.

ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അനുമതി അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ച്ചയായി അനുമതി ചട്ടങ്ങള്‍ ലംഘിച്ചെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റോബിന്‍ ബസിന്റെ അന്തര്‍സംസ്ഥാന ടൂറിസ്റ്റ് അനുമതി (എഐടിപി) കഴിഞ്ഞ ദിവസം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റദ്ദാക്കിയത്.

പത്തനംതിട്ടയില്‍ നിന്നു കോയമ്പത്തൂരിലേക്ക് അന്തര്‍സംസ്ഥാന അനുമതിയോടെ സര്‍വീസ് തുടങ്ങിയതോടെയാണ് റോബിന്‍ ബസ് വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. കോണ്‍ട്രാക്ട് കാര്യേജ് അനുമതിയാണ് റോബിന്‍ ബസിനുള്ളതെന്നും സ്‌റ്റേജ് കാര്യേജായി ആളുകളെ സ്‌റ്റോപ്പുകളില്‍ നിര്‍ത്തി കയറ്റി കൊണ്ടുപോകുന്നതിന് അനുമതിയില്ലെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

യാത്രക്കാരെ ചോദ്യം ചെയ്തതില്‍ നിന്നു അവര്‍ പല ആവശ്യത്തിനായി പല സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവരാണെന്നു ബോധ്യപ്പെട്ടുവെന്നും എംവിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഐടിപി അനുമതിയുള്ള വാഹനങ്ങള്‍ കോണ്‍ട്രാക്ട് കാരേജുകളാണെന്നും അവയ്ക്കു ബാധകമായ എല്ലാ ചട്ടങ്ങളും റോബിന്‍ ബസിനും ബാധകമാണെന്നും പെര്‍മിറ്റ് റദ്ദാക്കിയുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു.

എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതിയില്‍ ബസുടമ കോഴിക്കോട് സ്വദേശി കെ. കിഷോര്‍ നല്‍കിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അനുമതി റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.