എല്ലാം ശുഭം: ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ തിരിച്ചെത്തുന്നു

എല്ലാം ശുഭം: ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ തിരിച്ചെത്തുന്നു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ തിരിച്ചെത്തുന്നു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചാന്ദ്ര ഭ്രമണപഥത്തില്‍ നിന്ന് ഭൗമ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്രം ലാന്‍ഡറിലെ ഹോപ്പ് പരീക്ഷണം പോലെ മറ്റൊരു സവിശേഷ പരീക്ഷണമാണ് ഇതെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.

ലാന്‍ഡറിനെ ചന്ദ്രനില്‍ വരെ എത്തിച്ചശേഷം പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ അവിടെതന്നെ തുടരനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ചന്ദ്രനില്‍ മനുഷ്യരെയടക്കം ഇറക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നിര്‍ണായക പരീക്ഷണമാണിത്. പോലോഡായ സ്‌പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത്-ഷെയ്പി( SHAPE)ന്റെ പ്രവര്‍ത്തനം തുടരുന്നതിനായാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ മൂന്ന് പേലോഡുകള്‍ മൂന്ന് മാസം കൂടി പ്രവര്‍ത്തിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ തീരുമാനിച്ചിരുന്ന ദൗത്യങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ 100 കിലോ ഇന്ധനം ബാക്കിയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭാവിയിലെ ചാന്ദ്രദൗത്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്.


ബാക്കി വന്ന ഇന്ധനം ഉപയോഗിച്ച് ഓക്ടോബര്‍ ഒന്‍പതിന് ആദ്യമായി ഭ്രമണപഥം ഉയര്‍ത്തി. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം ട്രാന്‍സ് എര്‍ത്ത് എന്‍ജക്ഷന്‍ വഴി ഭൗമ ഭ്രമണപഥത്തിലെത്തിച്ചു. നിലവില്‍ ഭൂമിയില്‍ നിന്ന് 1.5 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍. ബംഗളൂരുവിലെ യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ നിന്നാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ മടക്കി കൊണ്ടുവരവ് നിര്‍വഹിച്ചത്. കാലാവധിയും ഇന്ധനവും തീരുന്നതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇടിച്ചിറക്കുന്നത് ഒഴിവാക്കാനായി എന്നതാണ് ഇതിലൂടെയുള്ള പ്രധാന നേട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.