'പോസ്റ്റല്‍ ബാലറ്റില്‍ 190 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലീഡ്; പിന്നീട് വോട്ടിങ് പാറ്റേണ്‍ മാറി': ഇവിഎമ്മില്‍ തിരിമറിയെന്ന് ദ്വിഗ് വിജയ് സിങ്

'പോസ്റ്റല്‍ ബാലറ്റില്‍ 190 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലീഡ്; പിന്നീട് വോട്ടിങ്  പാറ്റേണ്‍ മാറി': ഇവിഎമ്മില്‍ തിരിമറിയെന്ന് ദ്വിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തിരിമറി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തു വിട്ടാണ് ദ്വിഗ് വിജയ് സിങ് ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്ക് പ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡെന്ന് അദേഹം പറയുന്നു. ഈ വോട്ടിങ് പാറ്റേണ്‍ സമ്പൂര്‍ണമായി മാറിയത് എങ്ങനെയാണ്. എത്രനാള്‍ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിങ് ചോദിച്ചു.

2003 മുതല്‍ താന്‍ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഗൗരവത്തോടെ എടുക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വം മാറുന്നില്ലെന്നാണ് സൂചന. കമല്‍നാഥിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നാണ് അറിയുന്നത്. ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ കല്ലുകടി തുടരുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നും അന്നേ ദിവസം തനിക്ക് മറ്റ് പരിപാടികള്‍ ഉണ്ടെന്നും മമത പ്രതികരിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളാനായാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്ന് ജെഡിയു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം നാളെയാണ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തിളങ്ങും ജയമാണ് സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു.

തലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി അധികാരം പിടിക്കാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാനും ബിജെപിക്കായി. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ മുഖ്യമന്ത്രിമാരെ ഈ ദിവസങ്ങളില്‍ തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.