ലോക്‌സഭയിലെ കൂട്ട സസ്‌പെഷന്‍; അംഗബലമില്ലാതെ ഇന്ത്യ ബ്ലോക്ക്

 ലോക്‌സഭയിലെ കൂട്ട സസ്‌പെഷന്‍; അംഗബലമില്ലാതെ ഇന്ത്യ ബ്ലോക്ക്

ന്യൂഡല്‍ഹി: ലോക്സഭയില്‍ വീണ്ടും കൂട്ട സസ്പെഷന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യാ ബ്ലോക്കിന് അംഗബലമില്ലാതായിരിക്കുകയാണ്. ശശി തരൂര്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് അടക്കം അന്‍പത് എംപിമാരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ലോക്സഭയിലെ തുടര്‍ച്ചയായ സസ്‌പെന്‍ഷനുകള്‍ക്ക് ശേഷം ശീതകാല സമ്മേളനത്തിന്റെ വരും ദിവസങ്ങളില്‍ ഇന്ത്യ ബ്ലോക്കിന് ഇനി ശേഷിക്കുന്നത് 43 എംപിമാര്‍ മാത്രമാണ്. 138 എംപിമാരാണ് ഇന്ത്യ ബ്ലോക്കിന് ലോക്സഭയിലുള്ളത്.

ബഹളത്തിന്റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ഇതുവരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത് 141 പ്രതിപക്ഷ എംപിമാരാണ്. ലോക്സഭയില്‍ 96 ഉം രാജ്യസഭയില്‍ 45 ഉം എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസിന് ഇനി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ ഒമ്പത് എംപിമാര്‍ മാത്രമാണ് ലോക്സഭയില്‍ ശേഷിക്കുന്നത്.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് സുദീപ് ബന്ദോപാധ്യായയും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 22 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരില്‍ 13 പേരെ സസ്പെന്‍ഡ് ചെയ്തു കഴിഞ്ഞു. 24 പേരുടെ അംഗബലമുള്ള ഡിഎംകെയില്‍ നിന്ന് 16 എംപിമാരും പുറത്തായി.

ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോക്സഭ എംപി സുശീല്‍ കുമാര്‍ റിങ്കുവിനെയും സസ്പെന്‍ഡ് ചെയ്തു. എന്‍സിപിയുടെ ലോക്സഭ കക്ഷി നേതാവ് സുപ്രിയ സുലെ ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് എംപിമാരും സസ്പെന്‍ഡ് ചെയ്തവരില്‍പ്പെടുന്നു. നാഷണല്‍ കോണ്‍ഫറന്‍സിലെ ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെ മൂന്ന് എംപിമാരില്‍ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ശിവസേനയുടെ (യുബിടി) ആറ് എംപിമാരില്‍ ആരെയും തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

കൂടാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മൂന്ന് എംപിമാരും വിസികെയുടെയും ആര്‍എസ്പിയുടെയും ഏക എംപിമാര്‍, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ മൂന്ന് സമാജ്വാദി പാര്‍ട്ടി എംപിമാരില്‍ രണ്ട് പേര്‍, സിപിഎമ്മിന്റെ മൂന്ന് എംപിമാരില്‍ രണ്ട് പേര്‍, സിപിഐയുടെ രണ്ട് എംപിമാരില്‍ ഒരാള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. ബിഎസ്പിയിലെ ഡാനിഷ് അലിയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബിഎസ്പി പ്രതിപക്ഷ കക്ഷിയുടെ ഭാഗമല്ല.

ഡിസംബര്‍ 13 ന് പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.