യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പിങ്ക് പൊലീസ് വാഹനം തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും 15 പേര്‍ക്കെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പിങ്ക് പൊലീസ് വാഹനം തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും 15 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പിങ്ക് പൊലീസിന്റെ വാഹനം തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും കേസ് എടുത്ത് പോലീസ്. കണ്ടാലറിയുന്ന 15 പേരെ പ്രതി ചേര്‍ത്താണ് കെസെടുത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ പിഡിപിപി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അടക്കമാണ് കേസ് ചുമത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോണ്‍മെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേ സമയം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ സിപിഐഎം ഗുണ്ടകളെപ്പോലെയാണ് പൊലീസ് നേരിട്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറിയെന്നും സ്ത്രീകളെ കൈകാര്യം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

പോലീസ് ലാത്തി ചാര്‍ജിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ തടഞ്ഞുവെച്ച പോലീസുകാര്‍ സെക്രട്ടറിയേറ്റിന് മുന്‍പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പിലും 'ഷോ' കാണിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോകുന്ന അതേ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വനിതാ പ്രവര്‍ത്തകരുടെ നേര്‍ക്ക് അക്രമം അഴിച്ചുവിട്ടത്.

തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസ് തീര്‍ത്ത പ്രതിരോധം ഒരു ചെറിയ സാമ്പിള്‍ മാത്രമാണെന്നത് പോലീസുകാര്‍ മറക്കരുതെന്നും പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് മൗഢ്യമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസ് നീക്കമെങ്കില്‍ തിരിച്ചും അതേ മാര്‍ഗത്തില്‍ പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് എക്കാലവും സമാധാനത്തിന്റെ പാതയില്‍ പോകുമെന്ന് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.