പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷന്‍: ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍

പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷന്‍: ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷനെതിരെ ഇന്ത്യ മുന്നണി ഇന്ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കും. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് മുന്നണിയുടെ തീരുമാനം.

വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധവും സംഘടിപ്പിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി എതിര്‍ ശബ്ദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 146 ആയിരുന്നു. ഡി.കെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ എംപിമാരെയാണ് ഒടുവിലായി സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തതിനെ എതിര്‍ത്തതാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.