നിതീഷ് കുമാറിന്റെ തകിടം മറിച്ചില്‍ ക്ലൈമാക്‌സിലേക്ക്; ബിജെപി പിന്തുണയോടെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

നിതീഷ് കുമാറിന്റെ തകിടം മറിച്ചില്‍ ക്ലൈമാക്‌സിലേക്ക്; ബിജെപി പിന്തുണയോടെ  ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

പാറ്റ്‌ന: ബിജെപിയെ നേരിടാനായി രൂപീകരിച്ച ഇന്ത്യ സഖ്യത്തോട് നീതി കാട്ടാതെയുള്ള നിതീഷ് കുമാറിന്റെ തകിടം മറിച്ചില്‍ ക്ലൈമാക്‌സിലേക്ക്. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ബിഹാറിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീഴുമ്പോള്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ എതിര്‍ ചേരിയുടെ മുഖ്യമന്ത്രിയാകും. ബിജെപി പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അതിന് മുന്നോടിയായി നിതീഷിന്റെ തന്നെ നേതൃത്വത്തിലുള്ള നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും. ജനുവരി 28 ന് നിതീഷ് കുമാര്‍ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടഞ്ഞ വാതിലുകള്‍ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീല്‍കുമാര്‍ മോഡി നടത്തിയ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്.

ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പ്രമുഖ ഭരണ കക്ഷികളായ ആര്‍ജെഡിയും ജെഡിയുവും പറ്റ്‌നയില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണ വേദിയില്‍ നിതീഷ് നടത്തിയ പരാമര്‍ശവും സഖ്യം വിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു.

സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല പൊക്കി തുടങ്ങിയത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബിജെപി പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് ബുധനാഴ്ച ജെഡിയു സംഘടിപ്പിച്ച കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണ വേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പ്പൂരി ഠാക്കൂര്‍ എന്നും അദേഹം ഒരിക്കലും കുടുംബ വാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞിരുന്നു. തനിക്കും കുടുംബ വാഴ്ചയില്‍ താല്‍പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിതെന്നാണ് വ്യാഖ്യാനം.

ജെഡിയു-ആര്‍ജെഡി ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നുണായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തേജസ്വി യാദവിനായി നിതീഷ് മുഖ്യമന്ത്രിപദം ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022 ലുണ്ടാക്കിയ ധാരണ. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയ്യാറല്ലെന്നാണ് സൂചന. ഇതും സഖ്യം വിടുന്ന തീരുമാനത്തിലേക്ക് നിതീഷിനെ എത്തിച്ചുവെന്നാണ് വിലയിരുത്തല്‍.

ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെഡിയുവിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു ആര്‍ജെഡിയുടെ ആവശ്യം.

നിതീഷിന്റെ നീക്കങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. അതേസമയം ബീഹാറിലെ രാഷ്ട്രീയ സാഹചര്യം കോണഗ്രസ് നേതൃത്വം നിരീക്ഷിച്ചു വരികയാണ്. നിതീഷ് കുമാറിന് എന്‍ഡിയിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഇനി നിതീഷ് പോയാലും ആര്‍ജെഡി കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.