ഗോഡ്‌സേ അനുകൂല പോസ്റ്റ്: കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഗോഡ്‌സേ അനുകൂല പോസ്റ്റ്: കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ട എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. ഐപിസി 153, കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ, കെഎസ്യു, എംഎസ്എഫ് എന്നിവര്‍ ഷൈജക്കെതിരെ പരാതി നല്‍കിയിരുന്നു.

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഷൈജ ആണ്ടവന്‍ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. 'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്നായിരുന്നു പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ്. വിവാദമായതിന് പിന്നാലെ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതികരണം തന്റേത് തന്നെയാണെന്നും നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു എന്നുമാണ് ഷൈജ ആണ്ടവന്റെ നിലപാട്.

'വൈ ഐ കില്‍ ഗാന്ധി' എന്ന പുസ്തകം വായിച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ അത് അറിയേണ്ടതുണ്ട്. ഗോഡ്സെ പറഞ്ഞപ്പോഴാണ് പല യാഥാര്‍ത്ഥ്യവും നമ്മള്‍ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലന്‍സിനെ താന്‍ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന്‍ കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച എന്‍ഐടി നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ ഗോഡ്സെ അനുകൂല നിലപാടും ചര്‍ച്ചയാകുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.