തിരുവനന്തപുരം: മുഖാമുഖം പരിപാടിക്ക് ആളുകളെ എത്തിക്കാന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ മുഖാമുഖം പരിപാടിക്ക് വേണ്ടി ആളെക്കൂട്ടാന്‍ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ സര്‍ക്കാരിന് ആളെക്കൂട്ടേണ്ട ആവശ്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ താനെ എത്തുമെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഈ മാസം 18 ന് കോഴികോട് നിന്നാണ് മുഖാമുഖം പരിപാടി ആരംഭിച്ചത്. മാര്‍ച്ച് മൂന്ന് വരെയാണ് പരിപാടി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തയ്യാറാക്കിയ ക്ഷണക്കത്ത് വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ പേരെഴുതി പ്രമുഖര്‍ക്ക് കൈമാറുകയും പരിപാടിയില്‍ എത്തിക്കുകയുമായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതല. ഈ വാര്‍ത്തയാണ് മുഖ്യമന്ത്രി തള്ളിയത്.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയിലാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. കേരളീയത്തിനും നവകേരള സദസിനും ശേഷമാണ് മുഖാമുഖം എന്ന പേരില്‍ പുതിയ പ്രഹസനം. മുഖാമുഖം പരിപാടി കൊണ്ട് സാധാരണക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ഉപകാരവും ലഭിക്കുന്നില്ലെന്നാണ് പൊതുവേ പറയുന്നത്. പ്രശ്‌നങ്ങള്‍ക്ക് മറുപടികള്‍ നല്‍കാതെ തുണി സഞ്ചി മാത്രം നല്‍കി പരാതിക്കാരെ തിരിയെ അയക്കുകയാണ് മുഖ്യമന്ത്രിയെന്ന് അടുത്തിടെ സെക്രട്ടറേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26