പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

കൊച്ചി: കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

ദേവാലയത്തില്‍ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസം വരുത്തുന്ന തരത്തില്‍ ദേവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച് ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം എപ്പോഴും പുലര്‍ത്തുന്ന അന്തസുറ്റ നിലപാടുകളെ പരിപൂര്‍ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്. ഇത് അപലപിക്കപ്പെടേണ്ടതും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതുമായ പ്രവൃത്തിയാണ്.

ആരാധനയെ തടസപ്പെടുത്തുവാന്‍ പാടില്ലായെന്ന് സൗമ്യമായി പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ നടത്തിയ ശ്രമം ഏറ്റവും കുറ്റകരമായ ഭീകര പ്രവര്‍ത്തനമായിത്തന്നെ നാം കാണേണ്ടതുണ്ട്. കേരളത്തിന്റെ മത സന്തുലിതാവസ്ഥയെ പരിപൂര്‍ണമായി നശിപ്പിക്കുന്ന ഇത്തരത്തിലുള്ള കുല്‍സിത ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടതും ചെറുക്കേണ്ടതെന്നും ക്ലിമിസ് ബാവ അഭിപ്രായപ്പെട്ടു.

സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായികബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയും ചെയ്യുന്ന നിലപാട് നമ്മുടെ പൊതുസമൂഹത്തെ തകര്‍ക്കുകയും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയും വിദ്വേഷവും വര്‍ധിപ്പിക്കുകയും ചെയ്യും എന്നത് ഏവരും ഓര്‍ത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാര്‍ഗമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ദൈവത്തിന്റെ സ്വന്തം നാട് പിന്തുടരുന്ന സമുദായിക ബന്ധങ്ങള്‍, സമുദായ അംഗങ്ങള്‍ക്കിടയിലുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ഇവ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളെ നാം ഒരുമിച്ച് അപലപിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്.

സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ നടപടികളെടുത്ത കേരളാ സര്‍ക്കാരിന് നന്ദി പറയുന്നു. ദേവാലയമുറ്റത്ത് കയറി നടത്തിയ ഈ ആക്രമണത്തിലും സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമങ്ങളിലും കേരള കത്തോലിക്കാ സഭക്കുള്ള അതീവമായ ഉല്‍കണ്ഠയും പ്രതിഷേധവും ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഗവണ്‍മെന്റ് ഏറ്റവും സത്വരമായി ഇക്കാര്യത്തില്‍ ഇടപെട്ട് കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ബാവ പറഞ്ഞു.

പൂഞ്ഞാര്‍ ഇടവകയും പാലാ രൂപതയും ഈ വിഷയത്തില്‍ പ്രകടിപ്പിച്ച വലിയ സംയമനത്തിന്റെയും പരസ്പര ബന്ധത്തിന്റെയും മാതൃകാപരമായ ഇടപെടലുകള്‍ അഭിനന്ദാര്‍ഹമാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.