ചന്ദ്രനില്‍ ചരിഞ്ഞുവീണ അമേരിക്കന്‍ പേടകം 'ഗാഢനിദ്രയിലാണ്ടു'; ദൗത്യം അവസാനിച്ചതായി സ്വകാര്യ കമ്പനി

ചന്ദ്രനില്‍ ചരിഞ്ഞുവീണ അമേരിക്കന്‍ പേടകം 'ഗാഢനിദ്രയിലാണ്ടു'; ദൗത്യം അവസാനിച്ചതായി സ്വകാര്യ കമ്പനി

കാലിഫോര്‍ണിയ: അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര പര്യവേഷണ പേടകമായ ഒഡീസിയസ് പ്രവര്‍ത്തനരഹിതമായതായി സ്ഥിരീകരിച്ചു. ഇതോടുകൂടി ദൗത്യം അവസാനിച്ചതായും പേടകം നിര്‍മിച്ച ഇന്റ്യൂറ്റീവ് മെഷീന്‍സ് എന്ന സ്ഥാപനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ പേടകം ചരിഞ്ഞുവീണതായി കണ്ടെത്തിയിരുന്നു. പേടകം ചന്ദ്രോപരിതലത്തില്‍ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് ഇന്റ്യൂറ്റീവ് മെഷീന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലാന്റിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് ലാന്റിങ്ങിന് ശേഷം നിരവധി മിനിറ്റുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനസ്ഥാപിക്കാനായത്. ഭ്രമണപഥത്തില്‍നിന്ന് 73 മിനുറ്റ് കൊണ്ടാണ് ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്.

22-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30 നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പ്രദേശത്തിറങ്ങിയത്. ലാന്‍ഡിങ്ങിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് സിസ്റ്റം സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിങ്ങിനിടെ സംഭവിച്ച തകരാറുകള്‍ പേടകത്തിന്റെ ബാറ്ററികള്‍ തീരുന്നതിന് കാരണമായെന്നും ഇതുമൂലമാണ് ഒഡീസിയസ് ഗാഢനിദ്രയിലാണ്ടതെന്നും ഇന്റ്യൂറ്റീവ് മെഷീന്‍സ് വക്താവ് ജോഷ് മാര്‍ഷല്‍ വ്യക്തമാക്കി.

ദക്ഷിണധ്രുവത്തിനടുത്തുള്ള മലപെര്‍ട്ട് - എ ഗര്‍ത്തത്തിലാണ് പേടകം ഇറക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇവിടെ നിന്ന് 200 കിമീ അകലെയുള്ള ഷൂംബെര്‍ഗര്‍ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. ഒരു പേടകവും ഇതുവരെ ഇറങ്ങാത്ത ചന്ദ്രനിലെ ഏറ്റവും തെക്കുനിന്നുള്ള ചിത്രങ്ങളും പേടകം ഭൂമിയിലേക്ക് അയച്ചിരുന്നു.

1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി ചന്ദ്രനിലെത്തിയ അമേരിക്കന്‍ പേടകമാണ് ഒഡീസിയസ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകവും ഒഡീസിയസ് ആണ്. നാസയും സ്വകാര്യ സ്ഥാപനമായ ആസ്‌ട്രോബോട്ടിക്കും ചേര്‍ന്ന് കഴിഞ്ഞ മാസം മറ്റൊരു ദൗത്യം നടത്തിയിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതോടെ ചന്ദ്രനിലെത്തുന്ന ആദ്യ വാണിജ്യ ബഹിരാകാശ പേടകമെന്ന റെക്കോര്‍ഡും ഒഡീസിയസിന് സ്വന്തമാണ്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകില്ലെങ്കിലും നാസയുടെ പുതിയ ചാന്ദ്രദൗത്യങ്ങളുടെ ആദ്യ വിജയമായി തന്നെയാണ് ഒഡീസിയസ് ദൗത്യത്തെ കണക്കാക്കുന്നത്.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉള്‍പ്പെടെയുള്ളവ പഠിക്കാന്‍ ആവശ്യമായ ഉപകരണങ്ങളാണ് ലാന്‍ഡറിലുള്ളത്.

ബഹിരാകാശ യാത്രികരെ അയയ്ക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്ത്രീയമായി മനസിലാക്കുന്നതിന് വേണ്ടിയുള്ള നാസയുടെ ഉപകരണങ്ങളും ഒഡീസിയസ് വഹിക്കുന്നുണ്ട്. അപ്പോളോയില്‍നിന്നു വ്യത്യസ്തമായി ദീര്‍ഘകാല ആവാസ വ്യവസ്ഥകള്‍ നിര്‍മിക്കുക, കുടിവെള്ളത്തിനായി ചന്ദ്രോപരിതലത്തിലെ ഐസ് ഉപയോഗിക്കുക, ചൊവ്വയിലേക്കുള്ള ദൗത്യത്തിനായി റോക്കറ്റ് ഇന്ധനം ശേഖരിക്കുക തുടങ്ങിയ ആലോചനകളും നാസയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.