യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ല; കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍

 യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ല; കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിസി ഡോ. എം.വി നാരായണന്‍ എന്നിവരെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയത്.

യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസില്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ച ആറാഴ്ച സമയം ഇന്ന് കഴിഞ്ഞിരുന്നു.

സംസ്‌കൃത സര്‍വകലാശാലാ വിസി നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്ന് പേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വിസി സ്ഥാനത്ത് നിന്ന് ഡോ. എം.എസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കാലിക്കറ്റ് വിസി തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു.

രാജശ്രീയെ പുറത്താക്കിയതിന് പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വിസിമാര്‍ക്ക് ഗവര്‍ണര്‍ പുറത്താക്കാതിരിക്കാന്‍ കാരണം ആരാഞ്ഞ് നോട്ടീസ് നല്‍കിയിരുന്നു. ഫിഷറീസ് സര്‍വകലാശാലാ വിസിയായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താല്‍ കോടതി വിധിയിലൂടെ പുറത്തായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.