'ജെസ്‌നയെ സഹപാഠി ചതിച്ച് ദുരുപയോഗം ചെയ്തെന്ന് സംശയം; കോളജില്‍ പഠിച്ച അഞ്ച് പേരിലേക്കും അന്വേഷണം എത്തിയില്ല': സിബിഐക്കെതിരെ പിതാവിന്റെ ഹര്‍ജി

'ജെസ്‌നയെ സഹപാഠി ചതിച്ച് ദുരുപയോഗം ചെയ്തെന്ന് സംശയം; കോളജില്‍ പഠിച്ച അഞ്ച് പേരിലേക്കും അന്വേഷണം എത്തിയില്ല': സിബിഐക്കെതിരെ പിതാവിന്റെ ഹര്‍ജി

തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിനെതിരെ സുപ്രധാന ആരോപണങ്ങള്‍.

ഡിഗ്രിക്ക് ഒപ്പം പഠിച്ച ഏതോ ഒരു സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്‌നയ്ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജെസ്‌നയുടെ സഹപാഠികളായ അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ജെസ്‌ന കോളജിന് പുറത്ത് എന്‍എസ്എസ് ക്യാംപുകള്‍ക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയില്ല. സിബിഐ അന്വേഷണം പരാജയമാണ് എന്നും ജെയിംസ് ആരോപിക്കുന്നു.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്‌നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും ജെയിംസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച സമയം സിബിഐക്ക് നല്‍കിയിട്ടുണ്ട്.

കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജെസ്‌ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2018 മാര്‍ച്ച് 22 ന് പിതൃ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്.

വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു.

പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.