'ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അനുമതിയോടെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കി'; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്

'ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അനുമതിയോടെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കി'; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കിയെന്ന ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്. ലോകകപ്പ് കലാശപ്പോരില്‍ അഹ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യക്കായി കൃത്രിമം നടത്തിയെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ ആരോപണം. ലോക കപ്പ് കലാശപ്പോര് കഴിഞ്ഞ് നാല് മാസം പിന്നിടും മുമ്പേയാണ് കൈഫിന്റെ ഗുരുതര ആരോപണം.

കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമം നടത്തിയത്. മൂന്ന് ദിവസം താനവിടെ ഉണ്ടായിരുന്നു. ഫൈനലിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ഇടക്കിടെ വന്ന് പിച്ച് പരിശോധിക്കാറുണ്ടായിരുന്നു. ഒരു മണിക്കൂറോളം അവര്‍ പിച്ചിന്റെ പരിസരത്ത് തന്നെ നിലയുറപ്പിക്കാറുണ്ട്.

പിന്നീട് പിച്ചിന്റെ നിറം മാറുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടു. പിച്ച് നനക്കുകയോ ട്രാക്കില്‍ പുല്ലൊരുക്കുകയോ ചെയ്തിരുന്നില്ല. ഓസീസിന് സ്ലോ ട്രാക്ക് നല്‍കലായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്ന് കൈഫ് പറയുന്നു. ആര് വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യമെന്നും താരം വെളിപ്പെടുത്തി.

ക്യൂറേറ്റര്‍മാരെ സ്വാധീനിക്കാന്‍ നമ്മളാരും ശ്രമിച്ചില്ല എന്നാണ് പലരും പറയുന്നത്. എന്നാല്‍ അത് അസംബന്ധമാണ്. നമ്മള്‍ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നതൊക്കെ ശരി തന്നെ. എന്നു വച്ച് എതിരാളികളെ കുഴപ്പിക്കാന്‍ പിച്ചില്‍ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയാണോയെന്നും കൈഫ് ചോദിക്കുന്നു. ഫൈനലിലെ പിച്ച് സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ബിസിസിഐയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഐസിസിയുടെ പിച്ച് കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റിന്‍ക്സണെ മാറ്റി നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ഫൈനലിന് തൊട്ടു മുമ്പാണ് അറ്റിന്‍ക്സണെ മാറ്റിയത്. ഇത് ഉയര്‍ത്തിയ വിവാദങ്ങളുടെ ചൂടാറും മുമ്പേയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ ഞെട്ടിക്കുന്ന ആരോപണം. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരില്‍ ഓസീസിനോട് ഇന്ത്യ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.