'മണിപ്പൂരില്‍ ക്രൈസ്തവരുടെ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയവരാണ് കേരളത്തില്‍ കേക്കുമായി എത്തുന്നത്'; പരിഹാസവുമായി വി.ഡി സതീശന്‍

'മണിപ്പൂരില്‍ ക്രൈസ്തവരുടെ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയവരാണ് കേരളത്തില്‍ കേക്കുമായി എത്തുന്നത്'; പരിഹാസവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

മണിപ്പൂരില്‍ നൂറ് കണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയതെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയ വാദികളാണ് സംഘപരിവാറുകാര്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യ വ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.