'എല്ലാ പ്രതിസന്ധിയും ഉരുട്ടി മാറ്റപ്പെടേണ്ട കല്ലുകളാണ്; ഒരു കല്ലും ഉരുട്ടി മാറ്റപ്പെടാതിരിക്കില്ല': മാര്‍ റാഫേല്‍ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശം

'എല്ലാ പ്രതിസന്ധിയും ഉരുട്ടി മാറ്റപ്പെടേണ്ട കല്ലുകളാണ്; ഒരു കല്ലും ഉരുട്ടി മാറ്റപ്പെടാതിരിക്കില്ല': മാര്‍ റാഫേല്‍ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശം

കൊച്ചി: ക്രിസ്തുവിന്റെ ഉത്ഥാനമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഉത്ഥാനത്തിന്റെ ആഘോഷമാണ് ക്രൈസ്ത വജീവിതം. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവ വിശ്വാസം അര്‍ഥ ശൂന്യമാകുമായിരുന്നുവെന്നും അദേഹം പറഞ്ഞു.

മാര്‍ റാഫേല്‍ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ രൂപം:

എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്‍കുന്ന താക്കോല്‍ വചനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ് വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്.

കര്‍ത്താവിന്റെ ഉത്ഥാനത്തിന് ആദ്യം സാക്ഷികളാകുന്നത് കല്ലറ അന്വേഷിച്ചു പോയ സ്ത്രീകളാണ്. കര്‍ത്താവ് അടക്കപ്പെട്ട സാബത്തിന്റെ കഠിനമായ നിയമങ്ങള്‍ മൂലം ശവകുടീരത്തില്‍ ആവശ്യത്തിനു സുഗന്ധ ദ്രവ്യങ്ങള്‍ വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സാബത്ത് അവസാനിച്ചപ്പോള്‍ അവന്റെ കല്ലറയില്‍ കുറവുള്ള സുഗന്ധ ദ്രവ്യങ്ങള്‍ വയ്ക്കാനാണ് മഗ്ദലന മറിയവും മറ്റൊരു മറിയവും അവിടേക്കു പോയത്.

ഈ സ്ത്രീകളാണ് തുറക്കപ്പെട്ട കല്ലറ ആദയമായി കണുന്നത്. അന്വേഷിക്കുന്നവര്‍ക്കാണ് കര്‍ത്താവ് സംലഭ്യനാകുന്നത്. ഹൃദയത്തില്‍ കര്‍ത്താവിനോട് ഒരുപാടു സ്‌നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകള്‍ അവിടത്തെ അന്വേഷിച്ചിറങ്ങി. കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസിലുണ്ട്. പക്ഷേ അവര്‍ കണ്ടത് ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാന തിരുനാള്‍ നല്‍കുന്ന സന്ദേശം ഇതാണ്: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.

കര്‍ത്താവിന്റെ ഉത്ഥാനം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക് ഓര്‍മ വരുന്നുണ്ട്. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട് ഈ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ് ഉത്തരം. ഒരു കല്ലും ഉരുട്ടി മാറ്റപ്പെടാതിരിക്കില്ല.

നമ്മുടെ കര്‍ത്താവ് എത്ര വൃക്തിപരമായാണ് നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോര്‍ക്കണം. കര്‍ത്താവിനെ തേടിപ്പോയ മഗ്ദലന മറിയത്തെ കര്‍ത്താവ് പേരുചെല്ലി വിളിക്കുന്നു; 'മറിയം'... എത്ര ഹൃദ്യമായ ഇടപെടലാണത്. ഉത്ഥാന തിരുനാള്‍ നമുക്കു നല്‍കുന്ന ഒരു വലിയ സന്തോഷം നമ്മുടെയൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട് എന്നതാണ്.

'മറിയം'... ആ വിളി സുപരിചിതമായ ശബ്ദമായി അവള്‍ക്ക് അനുഭവപ്പെട്ടു. അവള്‍ വിളിക്കേട്ടു: 'കര്‍ത്താവേ'... ഒരു അപരിചിതത്വവും അവള്‍ക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്, പ്രതിസന്ധികളുടെ തിരമാലകള്‍ സഭാ നൗയകയെ ആടിയുലയ്ക്കുന്നത്, അന്നൊക്കെ നാം ശ്രദ്ധിച്ചാല്‍ മനസിലാകും കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്.

നാം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവിന്റെ സാന്നിധ്യം നാം തിരിച്ചറിയണമെന്നില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെവിയോര്‍ത്താല്‍ കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കാനാവും. കര്‍ത്താവ് നമ്മെ ഒരിക്കലും മറക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്യുന്നില്ല. കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തി വിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റര്‍. കര്‍ത്താവ് എല്ലാവരോടും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്‍പിച്ചത്, ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു എന്ന സദ് വാര്‍ത്തയാണ്.

ഒരു ക്രൈസ്തവന്‍ ലോകത്തിന് കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്ദേശമാണ്. പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവില്‍ നാം കൈകളില്‍ സൂക്ഷിക്കേണ്ടത് വിജയ ശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. കര്‍ത്താവ് നമുക്കു നല്‍കുന്ന സമാധാനം മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്‍കാനുള്ളതാണ്. നമ്മുടെ കുര്‍ബാനയില്‍, 'സമാധാനം നമ്മോടുകൂടെ' എന്ന് എത്ര പ്രാവശ്യമാണ് നാം പറയുന്നത്. സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ് വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക.

ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഇങ്ങനെ പ്രാര്‍ഥിച്ചു; 'എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. എവിടെയാണോ അന്ധകാരം, അവിടെ ഞാന്‍ പ്രകാശം പരത്തട്ടെ. എവിടെയാണോ അസ്വസ്ഥത, അവിടെ ഞാന്‍ ശാന്തി പകരട്ടെ. എവിടെയാണോ കൊടുങ്കാറ്റ്, അവിടെ ഞാന്‍ കുളിര്‍ത്തെന്നലാകട്ടെ. എവിടെയാണോ കാര്‍മേഘം, അവിടെ ഞാന്‍ തെളിഞ്ഞു കാണട്ടെ.'

സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ് ഉത്ഥാന തിരുനാള്‍ നമുക്കു നല്‍കുന്നത്. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാന തിരുനാളിന് നല്‍കാനുള്ള സദ് വാര്‍ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്ക് കരഗതമാകും എന്നുള്ളതാണ്. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാന തിരുനാള്‍ ആഘോഷത്തിന് സമൂഹ മധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല.

കാല്‍വരിയിലെ കര്‍ത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്ക് നയിച്ചത്. തോല്‍വി ഉത്ഥാനത്തിന്റെ ആരംഭമാണ്. തോല്‍ക്കുന്നിടത്താണ് ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്. ഈ കാലഘട്ടം ഒരുപാട് അസ്വസ്ഥമാണ്. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീ രുമൊക്കെയുണ്ട്.

ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാന തിരുനാള്‍ നാം ആഘോഷിക്കുകയാണ്. തുറക്കപ്പെട്ട കല്ലറയും ഉരൂട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ് ക്രൈസ്തവര്‍. ഉത്ഥാന തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥന നമ്മള്‍ പ്രായോഗികമാക്കണം: കര്‍ത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ.

ക്രൈസ്തവ ജീവിതം ഉത്ഥാന തിരുനാളിന്റെ തുടര്‍ച്ചയാണ്. 'ആരെങ്കിലും എന്റെ പിന്നാലെ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വയം ത്യജിച്ച് കുരിശും വഹിച്ച് എന്റെ പിന്നാലെ വരട്ടെ' എന്ന ഈശോയുടെ ആഹ്വാനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈശോ നല്‍കുന്ന പ്രതിസമ്മാനമാണ് ഉത്ഥാനം. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങള്‍ പ്രത്യാശയോടെ സ്വീകരിക്കുവാനും സ്‌നേഹത്തോടെ സംവഹിക്കുവാനും നമുക്ക് കഴിഞ്ഞാല്‍ ദൈവം നമുക്ക് നല്‍കുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം.

വലിയനോമ്പിന്റെ സമാപ്തിയാണല്ലോ ഉത്ഥാന തിരുനാള്‍. സഹനത്തിന്റെ മേല്‍ ദൈവം നേടിയ വിജയമാണ് ഉത്ഥാന തിരുനാളിന്റെ പൊരുള്‍. സഹനത്തെ വിശ്വാസത്തോടെ സ്വീകരിക്കാനും സംവഹിക്കാനും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ. ഉത്ഥാന തിരുനാളിന്റെ സര്‍വ്വ മംഗളങ്ങളും നമുക്കുണ്ടാകട്ടെ.

ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ ആഘോഷമാണ് ഉത്ഥാന തിരുനാള്‍. അപ്പസ്‌തോലനായ പൗലോസ് ഉത്ഥാന തിരുനാളിന്റെ ദൈവശാസ്ത്രപരമായ അര്‍ത്ഥം ഇപ്രകാരമാണ് വിശദീകരിക്കുന്നത്. അവന്‍ ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കില്‍ നമ്മുടെ വിശ്വാസം നിരര്‍ത്ഥകമാണ്, വ്യര്‍ത്ഥമാണ്. അനുദിന ജീവിതം ഉത്ഥാന തിരുനാളിന്റെ പുനരാവിഷ്‌ക്കരണമാണ്. ഈ പുനരാവിഷ്‌ക്കരണം എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്ന് ഉത്ഥാന തിരുനാളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

കര്‍ത്താവ് ഒറ്റികൊടുക്കപ്പെട്ട സന്ദര്‍ഭം നമ്മുടെ ഓര്‍മ്മയിലുണ്ടല്ലോ. വിശുദ്ധ കുര്‍ബാനയില്‍ പറയുന്നത് 'ഒറ്റികൊടുക്കപ്പെട്ട രാത്രിയില്‍' എന്നാണ്. പെസഹാ ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ഒറ്റികൊടുക്കപ്പെടലില്‍ നിന്നാണ്. നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ വിശ്വാസം വിശ്വസ്തതയാകുന്നതാണ് ശിഷ്യത്വം. എന്നാണോ വിശ്വസ്തത നഷ്ടപ്പെടുന്നത് അന്ന് വിശ്വാസം നഷ്ടപ്പെടുന്നു.

ഉത്ഥാന തിരുനാളിന്റെ പിന്നാമ്പുറത്ത് ഏറ്റവും കുറ്റക്കാരനായി കണക്കാക്കപ്പെടുന്നത് യുദാസിനെയാണ്. മുപ്പത് വെള്ളിക്കാശിന് കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദാസ്. യൂദാസിന്റെ ചരിത്രം സമൂഹത്തില്‍ തുടരുന്നുണ്ട്. ആ തുടര്‍ച്ചയില്‍ നമുക്ക് കൂട്ടുപങ്കാളിത്തമുണ്ടോയെന്ന് നാം പരിശോധിക്കണം.

കര്‍ത്താവിന്റെ ഉത്ഥാന തിരുനാളില്‍ ശിഷ്യന്മാര്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. കര്‍ത്താവിനെ അനുഗമിക്കാന്‍ ആഗ്രഹിച്ച് പാതിവഴിയില്‍ തള്ളിപ്പറഞ്ഞ പത്രോസ്. കര്‍ത്താ വിനോടുള്ള ഇഷ്ടംകൊണ്ട് കൂടെ പോയതാണ്, പക്ഷേ പത്രോസിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

തീകായുന്ന പത്രോസിനെ കണ്ടിട്ട് ചില സ്ത്രീകള്‍ നീ അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പതറിപ്പോയി. പത്രോസ് പറഞ്ഞു: 'ഞാന്‍ അവനെ കണ്ടിട്ടു പോലുമില്ല'. നമ്മുടെ മുന്നിലുണ്ടാകുന്ന ഒരു പ്രതിസന്ധിയാണിത്. കര്‍ത്താവിനെ ഏറ്റുപറയുന്നതുവഴി നമുക്ക് ഉണ്ടാകാവുന്ന ചില താല്‍കാലിക വിപത്തുകളുണ്ട്. മാത്രവുമല്ല, അതിനെ മറച്ചുവെച്ചാല്‍ നമുക്ക് കിട്ടാവുന്ന ചില സുരക്ഷിതത്വങ്ങളുണ്ട്.

ഈ കഥ ഇന്നും തുടരുകയാണ്. പത്രോസ് ഒരുപാട് കരഞ്ഞവനാണ്. പക്ഷെ, അവന്‍ കരഞ്ഞത് താന്‍ ചെയ്ത അവിശ്വസ്തതയുടെ കുറ്റബോധം കൊണ്ടാണ്. പത്രോസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് പാഠങ്ങളുണ്ട്. ധീരതയോടുകൂടെ കര്‍ത്താവിനെ ഏറ്റുപറയാനുള്ള നിലനില്‍പ്പിന്റെ പാഠവും തെറ്റിപോയെന്ന് പറയാനുള്ള സന്മനസിന്റെ പാഠവും. നമ്മള്‍ എത്ര ആഗ്രഹിച്ചാലും കൈവിട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിലൂടെ കടന്നുപോയ പത്രോസ് അവനെ തള്ളിപ്പറഞ്ഞവനാണ്. പക്ഷേ തിരിച്ചറിവിലേക്ക് വന്ന പത്രോസ് അവനുവേണ്ടി ധീരതയോടു കൂടി വിശ്വാസം ഏറ്റുപറഞ്ഞ് രക്തസാക്ഷിത്വം വരിച്ചവനാണ്.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോടൊപ്പം അപരിചിതനായി ക്രിസ്തു സഹയാത്രികനാകുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നത് അപരിചിതന്റെ ഭാവത്തിലാണ്. കല്‍ക്കട്ടയിലെ തെരുവുകളില്‍ നിന്ന് കുഷ്ഠ രോഗികളെയും ആര്‍ക്കും വേണ്ടാത്തവരെയും എടുത്തുകൊണ്ടു വരുമ്പോള്‍ മദര്‍ തെരേസ പറയുമായിരുന്നു. അത് വഴിയില്‍ വീണ തിരുവോസ്തിയാണെന്ന്.

ഒരുപക്ഷേ ഉത്ഥാന തിരുനാള്‍ നമ്മുടെ മുന്നില്‍ വയ്ക്കുന്ന ഒരു വലിയ സാധ്യത ധാരാളം അപരിചിതര്‍ നമുക്ക് സഹയാത്രികരായുണ്ട് എന്നതാണ്. ആ അപരിചിതരിലൊക്കെ കര്‍ത്താവിനെ കാണാന്‍ നമ്മുക്ക് കഴിയേണ്ടിയിരിക്കുന്നു. കുടുംബങ്ങളില്‍ പ്രതിസന്ധികളുണ്ടാകാം, ദാമ്പത്യജീവിതത്തില്‍ പിരിമുറുക്കങ്ങളുണ്ടാകാം, മക്കളെ സ്വീകരിക്കുന്നതിന് നമ്മുടെ മുന്നില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാം. അപ്പോഴൊക്കെ നമ്മുടെ വിശ്വാസ സംഹിതകള്‍ മാറ്റി വയ്ക്കാന്‍ നമുക്ക് പ്രലോഭനമുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പത്രോസ് നമുക്ക് വഴിക്കാട്ടിയാണ്.

തെറ്റിപ്പോകാം, പക്ഷെ തെറ്റ് തിരുത്താന്‍ പഠിക്കുക എന്നുള്ള ഒരു സന്ദേശം ഉത്ഥാന തിരുനാള്‍ നമുക്ക് നല്‍കുന്നുണ്ട്. തെറ്റിപ്പോയ പത്രോസിനെ കര്‍ത്താവ് തിരുത്തുന്ന മനോഹരമായ ഒരു രംഗം തിബേരിയോസ് കടല്‍ തീരത്ത് നമ്മള്‍ കാണുന്നുണ്ട്. അപ്പവും മീനും മുറിച്ചു കൊടുത്ത ശേഷം കര്‍ത്താവ് പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ ഇവരേക്കാള്‍ കൂടുതലായി എന്നെ സ്‌നേഹിക്കുന്നുണ്ടോ.

കര്‍ത്താവ് ഉറപ്പോടുകൂടി ചോദിച്ച ആ ചോദ്യത്തിന് പത്രോസ് കൊടുത്ത ഉറപ്പില്ലാത്ത ഒരു നിഷ്‌കളങ്കമായ മറുപടിയുണ്ട്. കര്‍ത്താവേ ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമല്ലോ. അതിന് ഒരു വ്യാഖ്യാനമുണ്ട്. ആഗ്രഹിച്ചതുപോലെ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, ഇനിയും കഴിയുമോയെന്ന് എനിക്ക് ഉറപ്പുമില്ല. നമ്മുടെയൊക്കെ ജീവിതത്തില്‍ ഉത്ഥാന തിരുനാള്‍ നമ്മെ വിളിക്കുന്നത് ഈ ദൗര്‍ബല്യത്തിന്റെ സാധ്യതകളില്‍ ഉത്ഥാനത്തിന്റെ വിജയ പതാക ഉയര്‍ത്താനാണ്.

സമാധാനം ഒരിക്കലും ഭൗതികമായ ഒരു സുസ്ഥിതിയല്ലെന്ന് തിരിച്ചറിയാന്‍ ഉത്ഥാന തിരുനാള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. സമാധാനമെന്ന് പറയുന്നത് സാമ്പത്തിക സുസ്ഥിതിയും സമൃദ്ധിയുമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എല്ലാം സുരക്ഷിതമായാല്‍ നമ്മള്‍ സമാധാനമുള്ളവരാണെന്ന് ധരിക്കുന്നു. എന്നാല്‍, അനുഭവങ്ങളുടെ പാഠപുസ്തകങ്ങള്‍ വായിക്കാനിടയായാല്‍ നിങ്ങള്‍ക്ക് എന്തുമാത്രം സുസ്ഥിയുണ്ടാകുന്നോ അത്രതന്നെ നിങ്ങളുടെ സമാധാനം അപകടാവസ്ഥയിലാണെന്ന് മനസിലാകും.

പെസഹാ രഹസ്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സഹനത്തിന്റെ മൂര്‍ധന്യത്തിലാണ് കര്‍ത്താവ് ഒരുപാട് പേര്‍ക്ക് സമാശ്വാസം നല്‍കിയത്. സമാശ്വസിപ്പിക്കാന്‍ വന്ന വേറോനിക്കയ്ക്ക് കര്‍ത്താവ് തിരിച്ചു കൊടുത്തത് തന്റെ മുഖഛായയാണ്. എപ്പോഴൊക്കെ നാം മറ്റുള്ളവരുടെ മുഖം തുടക്കാന്‍ സന്മനസ് കാണിക്കുന്നുവോ അപ്പോഴൊക്കെ കര്‍ത്താവ് നമുക്ക് തിരിച്ചു തരുന്നത് അവന്റെ തന്നെ മുഖഛായയാണ്.

കര്‍ത്താവിന്റെ കുരിശ് താങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടവനാണ് ശിമയോന്‍. പക്ഷെ, കര്‍ത്താവിന്റെ കുരിശിന്റെ വഴിയില്‍ അര്‍ത്ഥവത്തായ ഒരു സഹയാത്രികനായി അവന്‍ മാറി. ദാമ്പത്യ ജീവിതത്തിന്റെ സഹനങ്ങളില്‍ ജീവിതപങ്കാളിയെ വെറോനിക്കയാകാനോ ശിമയോനാകാനോ കൂട്ടുന്നതാണെന്ന തിരിച്ചറിവിലേക്ക് വളരാന്‍ നമുക്ക് കഴിയണം. എല്ലാം സുരക്ഷിതമായാല്‍ സമാധാനമുള്ളവരാണെന്ന് കരുതന്നവരോട് ഉത്ഥിതന്‍ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങള്‍ക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങള്‍ക്ക് സമാധാനമുണ്ടാകുന്നത്.

ഞാന്‍ ഒരിക്കല്‍ ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ ഒരു കുടുംബത്തെ പരിചയപ്പെട്ടു. അവര്‍ക്ക് നാല് മക്കളാണ്. ആദ്യത്തെ മൂന്ന് മക്കള്‍ മാനസിക വൈകല്യമുള്ളവരാണ്. നാലാമത്തെ കുട്ടി അതീവ ബുദ്ധിമാനും. ആ കുടുംബം എന്നോട് പറഞ്ഞു ഞങ്ങള്‍ നാലാമനെ വേണ്ടെന്ന് വയ്ക്കാന്‍ ആലോചിച്ചതാണ്, എന്നാല്‍ ദൈവം അനുവദിച്ചില്ല.

വൈദ്യ ശാസ്ത്രമനുസരിച്ചും മനുഷ്യന്റെ ബുദ്ധി ശാസ്ത്രമനുസരിച്ചും ദൈവത്തിലാശ്രയിച്ച് ഞങ്ങള്‍ എടുത്തത് റിസ്‌ക് ആണ്. എന്നാല്‍ വളരെ ബുദ്ധിമാനായ ഒരു കുഞ്ഞിനെ തന്നു ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. സഹനങ്ങള്‍ എവിടെയൊക്കെ ഉണ്ടോ, അത് ഉത്ഥാനത്തിന്റെ ഒരു കവാടമാണ്. അതിന്റെ ഉള്ളടക്കം നമുക്ക് നല്‍കുന്ന കിരീടമാണ് കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ സമാധാനം.

നാമൊക്കെ നിരന്തരം പ്രാര്‍ത്ഥിക്കുന്നത് 'കര്‍ത്താവേ സമാധാനം നല്‍കണമേ' എന്നല്ലേ. എന്നാല്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഒരു വിശുദ്ധന്‍ മറിച്ചു പ്രാര്‍ത്ഥിച്ചിട്ടുണ്ട്; വി. ഫ്രാന്‍സിസ് അസീസി. മാനസാന്തരത്തിനു ശേഷം അദേഹം കുരിശിന്റെ താഴെ നിന്ന് പടിയൊരു പാട്ടുണ്ട്. അതാണ് ഇന്നത്തെ സമാധാനത്തിന്റെ സങ്കീര്‍ത്തനം എന്ന് അറിയപ്പെടുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരെയും ഒന്നിച്ചു പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചപ്പോള്‍ അവര്‍ ഉരുവിട്ടത് സമാധാനത്തിന്റെ പ്രാര്‍ത്ഥനയാണ്. ഉത്ഥാനം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണ്. അത് എന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍ മാത്രം ആഗ്രഹിച്ചാല്‍ പോരാ, കൂടെയുള്ളവര്‍ക്കും ലഭ്യമാകണം.

നല്ല സമരിയാക്കാരന്റെ കഥയില്‍ കര്‍ത്താവ് ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളും കടന്നു പോകുന്ന വഴിപോക്കരാകാറുണ്ട്. അവശതയുള്ളവനെ അവര്‍ കണ്ടു പക്ഷെ കടന്നു പോയി. സമരിയാക്കാരന്‍ അവനെ കണ്ടപ്പോള്‍ മനസില്‍ അനുകമ്പയുണ്ടായി.

അവനെ കോരിയെടുത്തു സത്രത്തിലേക്ക് കൊണ്ടുപോയി തന്റെ കയ്യിലെ രണ്ട് ദനാറ കൊടുത്തിട്ട് സത്രം സൂക്ഷിപ്പുകാരനോട് പറഞ്ഞു വഴിയില്‍ നിന്ന് കിട്ടിയതാണ്, പക്ഷെ അന്യനല്ല സ്വന്തമാണ്. തിരിച്ചു വരുമ്പോള്‍ ബാക്കിയുള്ളത് തന്നു കൊള്ളാം. കര്‍ത്താവ് രണ്ടു പ്രാവശ്യമേ 'ഇതുപോലെ ചെയ്യൂ' എന്ന് നമ്മളോട് പറഞ്ഞിട്ടുള്ളൂ. പെസഹായുടെ അപ്പം മുറിച്ചുകഴിഞ്ഞും നല്ല സമരിയാക്കാരന്റെ ഉപമയ്ക്കു ശേഷവും.

സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവര്‍ക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍, നമുക്ക് സമൂഹത്തില്‍ സമാധാനത്തിന്റെ ദൂതരാകാം. ഇതാണ് ഉത്ഥിതനായ കര്‍ത്താവ് നമുക്ക് നല്‍കുന്ന ഈസ്റ്റര്‍ സന്ദേശം.

ഉത്ഥാന തിരുനാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.