കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനിയുടെ ഫിനാന്‍സിന്റെ ചുമതലയുള്ള മാനേജര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സേവനത്തിനായി 1.75 കോടി എക്സാലോജിക്കിനും വീണ വിജയനും നല്‍കിയെന്നാണ് കേസ്. ഇതിന് പകരമായി എന്ത് സേവനമാണ് വീണാ വിജയന്റെ കമ്പനി നല്‍കിയതെന്ന് വിശദീകരിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇതുകൂടാതെ ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡി അന്വേഷണവും നടക്കുന്നത്. വീണ വീജയന്‍, എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്.
സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.
സിഎംആര്‍എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കിന്റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിര്‍ കക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26