ഇനി മുതല്‍ അക്ബര്‍ സൂരജും സീത തനായയും; ബംഗാളിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

ഇനി മുതല്‍ അക്ബര്‍ സൂരജും സീത തനായയും; ബംഗാളിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര്. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീത എന്ന പെണ്‍ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിച്ചു.
ത്രിപുരയില്‍ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെയാണ് പേര് മാറ്റുന്നത്. അക്ബര്‍, സീത എന്ന് പേര് നല്‍കിയത് വലിയ രീതിയില്‍ വിവാദമായതിന് പിന്നാലെയാണ് നടപടി.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ പേര് ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടെ മാറ്റും. എന്നാല്‍ ഈ ശുപാര്‍ശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരമുണ്ട്. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി വിമശിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്.

ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ശുപാര്‍ശ ചെയ്തത്.

അക്ബറിനെയും സീതയേയും ഒന്നിച്ചിടരുതെന്ന് ആവശ്യപ്പെട്ടാണ് വിശ്വഹിന്ദു പരിഷത്ത് ഹര്‍ജി നല്‍കിയത്. അക്ബര്‍ എന്നത് മുഗള്‍ ചക്രവര്‍ത്തിയുടെ പേരാണ്. സീതയാകട്ടെ ഇതിഹാസമായ രാമായണത്തിന്റെ ഭാഗവും. സീതയെ അക്ബറിനൊപ്പം പാര്‍പ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നാണ് വിഎച്ച്പി ആരോപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.