മറ്റ് കേസുകള്‍ നീണ്ടുപോയി! ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; ഉണ്ടായിരുന്നത് അന്തിമവാദത്തിനുള്ള പട്ടികയില്‍

 മറ്റ് കേസുകള്‍ നീണ്ടുപോയി! ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; ഉണ്ടായിരുന്നത് അന്തിമവാദത്തിനുള്ള പട്ടികയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. അന്തിമവാദത്തിനായുള്ള കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുന്നില്‍ വന്ന മറ്റ് കേസുകള്‍ നീണ്ടുപോയതാണ് ലാവ്ലിന്‍ കേസ് പരിഗണിക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

അന്തിമ വാദത്തിനുള്ള പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അഭിഭാഷകര്‍ ആരും ഇക്കാര്യം ഉന്നയിച്ചില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. മുപ്പത് തവണയാണ് സുപ്രീം കോടതിയില്‍ ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലാവ്ലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്.

1996 ലെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017 ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്തരാക്കിയത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.