മുംബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംവിധായകന്‍, നിശ്ചല ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സംഗീത് ശിവന്‍. ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും ചന്ദ്രമണിയുടയയും മകനായി 1959 ലാണ് ജനനം. തിരുവനന്തപുരം ലയോള കോളജ്, എം.ജി കോളജ്, മാര്‍ ഇവാനിയേസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
ബിരുദ പഠനത്തിന ശേഷം 1976 ല്‍ പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് സഹോദരനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കുന്നത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററികളില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു.
പിന്നീട് യൂണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍ ആ സമയത്ത് തിരക്കുള്ള ഛായാഗ്രാഹകനായി മാറിയിരുന്നു. സഹോദരന്റെ നിരന്തരമായ പ്രേരണയെ തുടര്‍ന്നാണ് സംഗീത് ചലച്ചിത്ര രംഗത്തേക്ക് വരുന്നത്.
1990 ല്‍ രഘുവരനയെും സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനു വേണ്ടി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. അവതരണത്തിലെ പുതുമ ഉള്ളതിനാല്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സഹോദരന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.
പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി യോദ്ധ മാറി. പിന്നീട് ഡാഡി, ഗാന്ധര്‍വ്വം,നിര്‍ണയം തുടങ്ങിയ ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
മലയാളത്തിന് പുറമെ ഹിന്ദിയിലും സംഗീത് ശിവന്‍ പ്രതിഭ തെളിയിച്ചു. സണ്ണി ഡിയോളിനെ നായികയാക്കി സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിന് തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയതും സംഗീത് ശിവനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26