ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്; ബംഗാളില്‍ പരക്കെ അക്രമം

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്; ബംഗാളില്‍ പരക്കെ അക്രമം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 96 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 75.91 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ് 36.58 ശതമാനം. മധ്യപ്രദേശില്‍ 68.48 ശതമാനവും മഹാരാഷ്ട്രയില്‍ 52.63 ശതമാനവും ആന്ധ്രയില്‍ 68.12 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബിഹാര്‍ 55.90, ജാര്‍ഖണ്ഡ് 63.37, ഒഡീഷ 63.85, ഉത്തര്‍പ്രദേശ് 57.76 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ് കണക്കുകള്‍.

ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് പുറമേ ആന്ധ്രപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടന്നു. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ആയിരത്തിലേറെ പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

ഛപ്രയില്‍ തൃണമൂല്‍ - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമിട്ടി. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെഹ്‌റാംപൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൃഷ്ണനഗറില്‍ ബിജെപി - തൃണമൂല്‍ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം അഴിച്ചുവിട്ടു. മധ്യപ്രദേശില്‍ കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.