കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍ ഷീബയുടെ പ്രത്യേകം ഉപഹര്‍ജികള്‍ അംഗീകരിച്ചാണ് അവധിക്കാല ബെഞ്ചിന്റെ നടപടി.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി. ഓരോ ജാമ്യാപേക്ഷയിലും പ്രത്യേകം വാദം കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹൈക്കോടതി ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കാനാണ് മാറ്റിയത്.
അവധിക്കാലത്തിന് ശേഷം പുതിയ ബെഞ്ച് ജാമ്യാപേക്ഷകളില്‍ വിശദമായ വാദം കേള്‍ക്കും. സിദ്ധാര്‍ത്ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് അമ്മ ഷീബയുടെ ഉപഹര്‍ജിയിലെ ആക്ഷേപം. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടത്. വൈദ്യ സഹായം പോലും നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല.
തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് എം.ആര്‍ ഷീബയുടെ വാദം. റാഗിങ്, ആത്മഹത്യാ പ്രേരണക്കുറ്റം, മര്‍ദ്ദനം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26