തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പിണറായി സര്‍ക്കാറിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.പ്രതിപക്ഷ നേതാവായ വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യപടിയായി ഘടകകക്ഷികള്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും.
പ്രവാസി ക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്ന ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നണി കണ്‍വീനര്‍ എം.എം ഹസന്‍ വ്യക്തമാക്കി.
അതേസമയം പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ യുഡിഎഫിന്റെ പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് ലോക കേരള സഭയില്‍ പങ്കെടുക്കും.
സ്പീക്കര്‍ അധ്യക്ഷനായി നിയമ സഭയുടെ മാതൃകയില്‍ ലോക കേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യുഡിഎഫിന് വിയോജിപ്പുണ്ട്. പ്രതിനിധികള്‍ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി അംഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്.
നിയമസഭയുടെ ശങ്കരന്‍ തമ്പി ഹാളില്‍ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് ഒരു ബന്ധവുമില്ല. കഴിഞ്ഞ ലോക കേരള സഭകളുടെ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറാണോയെന്നും ഹസന്‍ ചോദിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26