ആയിരം ക്യാബിന്‍ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്

ആയിരം ക്യാബിന്‍ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്

ദുബായ്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ഈ വര്‍ഷാവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിലെ ഓപണ്‍ഡേയ്ക്ക് ജയ്പൂര്‍ വേദിയാകും. ഈ വര്‍ഷം അവസാനത്തോടെയാണ് പുതിയ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതെന്ന് സ്ഥാപനം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ 1000ത്തിലധികം തൊഴിലാളികളെ കമ്പനി നിയമിച്ചതായും ലോക കാബിന്‍ ക്രൂ ദിനത്തില്‍ കമ്പനി അറിയിച്ചു.

ആഗോളതലത്തിലാണ് റിക്രൂട്ട്‌മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. 112 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇത്തിഹാദിലെ കാബിന്‍ ക്രൂ അംഗങ്ങളായുണ്ട്. ഉയര്‍ന്ന ശമ്പളത്തോടൊപ്പം മികച്ച രീതിയിലുള്ള താമസസൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഷോപ്പിങ് ആനുകൂല്യങ്ങള്‍, കാര്‍ വാടക തുടങ്ങി ഒട്ടനവധി ആകര്‍ഷണീയതകളാണ് ഇത്തിഹാദ് ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഒരു വര്‍ഷത്തിനിടെ 31 ശതമാനം കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പ്രമോഷനും അനുവദിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സ്ഥാപനത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച കാബിന്‍ ക്രൂ അംഗങ്ങളെ ലോക കാബിന്‍ ക്രൂ ദിനത്തില്‍ ആദരിക്കുമെന്ന് ഇത്തിഹാദ് ചീഫ് പീപ്ള്‍ ആന്‍ഡ് കോര്‍പറേറ്റ് അഫേഴ്‌സ് ഓഫിസര്‍ ഡോ. നാദിയ ബസ്തകി പറഞ്ഞു.

ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്, വടക്കേ അമേരിക്ക തുടങ്ങി 70ലധികം ഡെസ്റ്റിനേഷനിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് ടീമിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫര്‍ ഡേയില്‍ പങ്കെടുക്കാം. അല്ലെങ്കില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇന്റര്‍വ്യൂ പാസാകുന്നവര്‍ക്ക് പരിശീലനം നല്‍കിയ ശേഷം നിയമിക്കും.

അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ക്കൂടാതെ, ഇന്ത്യയില്‍ ജയ്പൂരിലും ഏഥന്‍സ്, മലാഗ, മാഞ്ചസ്റ്റര്‍, കോപ്പന്‍ഹേഗന്‍, വിയന്ന, സിംഗപ്പൂര്‍, നൈസ്, ഡബ്ലിന്‍, ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, ഡസല്‍ഡോര്‍ഫ്, മിലാന്‍, ജോഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍, കൊളംബോ, എന്നിവിടങ്ങളിലും ജൂണ്‍ മുതല്‍ വര്‍ഷാവസാനം വരെ ഓപണ്‍ ഡേകള്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.