ന്യൂഡല്‍ഹി: ജനങ്ങള്‍ എന്‍ഡിഎയില്‍ മൂന്നാമതും വിശ്വാസം അര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ ജനതക്ക് മുന്നില്‍ തലകുനിക്കുകയാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റും. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും മോഡി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തി വരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരും. മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും സല്യൂട്ട് ചെയ്യുകയാണ്. വാക്കുകള്‍ കൊണ്ട് അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോഡി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റപ്പോള്‍ ഉദിച്ചുയര്‍ന്നത് രാഹുല്‍ ഗാന്ധിയാണ്. കഴിഞ്ഞ തവണ വരാണസി മണ്ഡലത്തില്‍ നിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ മോഡിയുടെ ഭൂരിപക്ഷം കുറയാതിരിക്കാന്‍ ഇത്തവണ പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 1,52,513 ആയി കുത്തനെ കുറയുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ആറായിരത്തിലധികം വോട്ടിന് മോഡി പിറകില്‍ പോവുക പോലും ഉണ്ടായി. മോഡി 6,12,970 വോട്ട് നേടിയപ്പോള്‍ മുഖ്യ എതിരാളി കോണ്‍ഗ്രസിലെ അജയ് റായ് 4,60,457 വോട്ടാണ് പിടിച്ചത്. 2014 ലെ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാള്‍ എതിരാളിയായി എത്തിയപ്പോള്‍ പോലും മോഡി 3,71,784 വോട്ടിന്റെ മൂന്‍തൂക്കം മണ്ഡലത്തില്‍ നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26